കോട്ടയം: കോട്ടയത്തിന്റെ നഗരമധ്യത്തിൽ പണിപൂർത്തിയാക്കതെ അനാഥ പ്രേതം പോലെ കിടക്കുന്ന ആകാശ പാത ജനങ്ങൾക്കും യാത്രാക്കാർക്കും തലവേദനയാകുന്നു. നഗരത്തിന്റെ വികസന പ്രക്രിയയുടെ ഭാഗമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ 2006ലാണ് പദ്ധതിക്ക് തറക്കല്ലിടുന്നത്. 6 കോടി രൂപ മുതൽ മുടക്കി പണി തീർക്കാൻ തീരുമാനിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് തടസങ്ങൾ നേരിട്ടതോടെ സർക്കാരും ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കാതെ സ്മാരകമാക്കേണ്ട അവസ്ഥയിലാണ് ആകാശ പാത.
പദ്ധതിക്ക് നിലവിൽ 2 കോടി രൂപക്ക് മുകളിൽ ചിലവായി എന്ന് മാത്രമല്ല നിർമ്മാണം പൂർത്തിയാകാതെ സ്തംഭിച്ച് കിടക്കുകയാണ്.
കോട്ടയം നഗരസഭയ്‌ക്ക് മുന്നിൽ മനോഹരമായി പണി തീർത്ത റൗണ്ടാന പൊളിച്ച് നീക്കിയാണ് ആകാശ പാത നിർമ്മിച്ചത്. നിർമ്മാണത്തിന്റെ തുടക്കത്തിൽ തന്നെ അപാകത ഉണ്ടായതിനെ തുടർന്ന് ജനങ്ങൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. വേണ്ടത്ര പഠനം ഇല്ലാതെ നിർമ്മിച്ച ആകാശ പാതയുടെ തൂണുകളും പില്ലറുകളും അപകടകരമായ അവസ്ഥയിലാണ് നിലനിൽക്കുന്നത്.
പദ്ധതിയുടെ തുടക്ക കാലത്ത് അശാസ്ത്രീയമായ രീതിയിലാണ് പണിയുന്നതെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണം ഉണ്ടായിരുന്നു. പദ്ധതി വഴിമുട്ടുന്നത് കണ്ട് കോൺട്രാക്ടർ കമ്പനിയായ കിറ്റ്‌കോയെ നിർമ്മാണ പ്രവർത്തനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. നഗരമധ്യത്തിൽ അപകടാവസ്ഥയിലായി നിൽക്കുന്ന ആകാശ പാത പൊളിച്ചു നീക്കുകയോ പണി പൂർത്തീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും സി പി എമ്മും നിരവധി പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.
ജനങ്ങളുടെ നികുതി ഉപയോഗിച്ച് നിർമ്മിച്ച പദ്ധതി യാതൊരു ഉപകാരവുമില്ലാതെ നഗരസഭയ്‌ക്ക് തീരാ ബാധ്യത ആയിരിക്കുകയാണ്. അപകടം വിതയ്‌ക്കുന്ന ആകാശ പാതയ്‌ക്കെതിരെ ജനങ്ങളും യാത്രക്കാരും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. നഗര മധ്യത്തിൽ വലിയ ഗതാഗത കുരുക്ക് ഉണ്ടാകുന്നതല്ലാതെ പദ്ധതി കൊണ്ട് യാതൊരു ഉപയോഗവും ജനങ്ങൾക്കില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഉപയോഗ ശൂന്യമായ ആകാശ പാത എത്രയും വേഗം പൊളിച്ചു നീക്കി പ്രശ്നം പരിഹരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Comments