കോഴിക്കോട്; മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകരായ പ്രതികൾക്ക് ജാമ്യം നൽകണമെന്ന് പ്രതിഭാഗം. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുൺ, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശിൻ, രാജേഷ്, മുഹമ്മദ് ഷബീർ, സജിൻ എന്നിവരാണ് കേസിലെ പ്രതികൾ.
മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാർ തടഞ്ഞു എന്നാരോപിച്ചായിരുന്നു പതിനഞ്ചംഗ സംഘത്തിന്റെ ക്രൂര മർദ്ദനം. മൂന്ന് സുരക്ഷാ ജീവനക്കാർക്ക് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ കേസെടുക്കാൻ ആദ്യം തയ്യാറാകാതിരുന്ന പോലീസ്, മർദ്ദന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കേസ് എടുക്കുകയായിരുന്നു.
പ്രതികൾ സമൂഹത്തിന് നന്മ ചെയ്യുന്നവരാണെന്നും പണത്തിന് വേണ്ടി നിലകൊള്ളുന്നവരല്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം. കോഴിക്കോട് ജൂഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്. ജാമ്യപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും.
Comments