സൂറത്ത്: 2047ഓടെ രാജ്യത്തിന്റെ പൊതുഭാഷയായി ഹിന്ദി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ദിവസത്തോടനുബന്ധിച്ച് ഗുജറാത്തിലെ സൂറത്തിൽ നടന്ന രണ്ടാമത് ഒദ്യോഗിക ഭാഷ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയെ കുറിച്ച് നടത്തിയ പ്രഖ്യാപനത്തിന്റെ തൊട്ടു പിന്നാലെയാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. രാജ്യത്തെ ഒരുമിച്ച് ചേർക്കാൻ ഹിന്ദിക്ക് മാത്രമേ സാധിക്കു. ബ്രിട്ടീഷ് ഭരണകൂടം വിഭജിച്ച് ഭരിക്കുകയും ഇംഗ്ലീഷ് അടിച്ചേൽപ്പിക്കുകയും ചെയ്തത് മൂലം ഹിന്ദി ഔദ്യോഗിക ഭാഷ ആല്ലാതാവുകയായിരുന്നു.
പ്രാദേശിക ഭാഷകളെ മുറുകെ പിടിക്കുന്നതിനോടൊപ്പം എല്ലാവരും ഹിന്ദി പഠിക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി. രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭവങ്ങൾ നൽകാൻ ഹിന്ദിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ ദിവസവും പിന്നിടുന്തോറും രാജ്യം വളർന്നു കൊണ്ടിരിക്കുകയാണ്. ഹിന്ദി പൊതു ഭാഷയാണെങ്കിൽ എല്ലാ ജനങ്ങൾക്കും ഇന്ത്യയുടെ പുരോഗതിയിൽ പങ്ക് ചേരാൻ നിഷ്പ്രയാസം സാധിക്കും. ഭാഷ അറിയാത്തത് മൂലം പ്രാദേശികമായി ഒതുങ്ങി നിന്ന് പോകുന്ന നിരവധി സംരംഭകരും , വ്യവാസികളും രാജ്യത്തുണ്ട്. ഹിന്ദി സംസാരിക്കാൻ അറിയുമെങ്കിൽ അവർക്ക് കൂടുതൽ പുരോഗതി കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യയിൽ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്. ഭാഷയുടെ പേരിൽ ജനങ്ങളെ അകറ്റി നിർത്താനല്ല നേതാക്കൾ ശ്രമിക്കേണ്ടത് മറിച്ച് അവരെ ഒരുമിച്ച് ചേർക്കാനാണ്. പ്രാദേശിക വാദം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിൽ തല്ലിച്ച് മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയക്കാർ രാജ്യത്തിന്റെ ശത്രുക്കളാണെന്നും അമിത് ഷാ പറഞ്ഞു.
Comments