ശ്രീനഗർ: ജമ്മു കശ്മീരിലെ നവ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വകവരുത്തി. ഭീകര സംഘടനയായ അൻസാർ ഗസ്വാത്ത് ഉൽ ഹിന്ദിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട ഭീകരർ എന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. പുൽവാമ സ്വദേശികളായ ഐജാസ് റസൂൽ നാസർ, ഷാഹിദ് അഹമ്മദ് എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്.
സെപ്റ്റംബർ 2ന് പുൽവാമയിൽ വിവിധ ഭാഷാ തൊഴിലാളിയെ ആക്രമിച്ച ഭീകരരാണ് ഐജാസ് റസൂൽ നാസറും ഷാഹിദ് അഹമ്മദുമെന്ന് പോലീസ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ മുനീറുൾ ഇസ്ലാമിനെയാണ് ഭീകരർ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുനീറുൾ ഇസ്ലാമിനെ പുൽവാമ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നവ്ഗാമിൽ ഇനിയും ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് പോലീസ് അറിയിച്ചു.
Comments