ന്യൂഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. സമർഖണ്ഡിൽ രണ്ട് ദിവസമായിട്ടാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
റഷ്യ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ രാജ്യ തലവന്മാരുമായി പ്രധാനമന്ത്രി നയതന്ത്രതല കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന സൂചനകൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗ്രോഗ, ഹോട്ട് സ്പ്രിങ് തുടങ്ങീ തർക്ക മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിച്ചതിന് പിന്നാലെയാണ് ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കുന്നത്. ലഡാക്കിൽ ചൈന കടന്നുകയറ്റം നടത്തിയതിന് ശേഷം ഇരു നേതാക്കളും നേരിൽ കണ്ടിട്ടില്ല.
2001 ജൂണിൽ ഷാങ്ഹായിൽ ആരംഭിച്ച എസ് സി ഒയിൽ ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവരുൾപ്പെടെ ആറ് സ്ഥാപക അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2017ൽ ഇന്ത്യയും പാകിസ്ഥാനും ഇതിലേക്ക് അംഗങ്ങളായി ചേർന്നു. അടുത്തിടെയാണ് ഇറാന് സംഘടനയിലേക്ക് അംഗത്വം ലഭിക്കുന്നത്. സ്ഥിരം അംഗങ്ങൾക്ക് പുറമെ പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളുടെ തലവന്മാരും യോഗത്തിൽ പങ്കെടുക്കും.
Comments