തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് യുഡിഎഫിന്റെ പകപോക്കലെന്ന് എൽഡിഎഫ് കൺവീൻ ഇ പി ജയരാജൻ. സംഘർഷം ഉണ്ടാക്കിയത് യുഡിഎഫാണ്. മന്ത്രി ശിവൻകുട്ടിയെ അന്ന് യുഡിഎഫ് അംഗങ്ങൾ തല്ലി ബോധം കെടുത്തിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ബജറ്റ് അവതരിപ്പിക്കാൻ ആസൂത്രിതമായി പദ്ധതി തയ്യാറാക്കിയാണ് യുഡിഎഫ് അംഗങ്ങൾ സഭയിലേക്ക് പ്രവേശിച്ചത്. ഈ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടിയായ തങ്ങൾ പ്രതിഷേധിച്ചു. നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ഇതിനിടെ യുഡിഎഫ് പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും എൽഡിഎഫിന്റെ സ്ത്രീ എംഎൽഎമാരെ അധിക്ഷേപിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് തങ്ങൾ പ്രതിഷേധിച്ചത്. ഈ പ്രതിഷേധത്തെ മസിൽ പവർകൊണ്ട് യുഡിഎഫ് പ്രതിരോധിച്ചു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത് എന്നും ജയരാജൻ വ്യക്തമാക്കി.
കയ്യാങ്കളി ആരംഭിച്ചത് യുഡിഎഫ് ആണ്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ യുഡിഎഫ് അംഗങ്ങൾ തല്ലി ബോധം കെടുത്തി. മറ്റ് പലരെയും ആക്രമിച്ചു. വനിതാ എംൽഎമാരെ കടന്ന് പിടിച്ചു. എന്നാൽ ഉമ്മൻചാണ്ടി സർക്കാർ അവർ നടത്തിയ അക്രമത്തിന്റെ ഭാഗങ്ങൾ ഇല്ലാത്ത ദൃശ്യങ്ങൾ മാത്രം പ്രചരിപ്പിച്ചു. ഇതോടെയാണ് കാര്യങ്ങൾ നിയമ നടപടിയിലേക്ക് നീങ്ങിയത്.
ഇടത് എംഎൽഎമാർക്കെതിരെ കേസ് എടുത്തത് തികച്ചും ഏകപക്ഷീയമായാണ്. വാച്ച് ആന്റ് വാർഡിനെ ഉപേയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിച്ചതിന്റെ ഫലമായിരുന്നു സംഘർഷം. ഒന്നാമത്തെ കുറ്റവാളികൽ യുഡിഎഫ് എംഎൽഎമാരും മന്ത്രിമാരുമാണ്. എംഎൽഎമാരുടെ സുരക്ഷ അന്നത്തെ സ്പീക്കർ ഉറപ്പുവരുത്തിയില്ലെന്നും ഇ. പി ജയരാജൻ കുറ്റപ്പെടുത്തി.
കോടതിയുടെ നിരീക്ഷണത്തിന്റെ ഭാഗമായാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് ശിവൻകുട്ടിയുൾപ്പെടെയുള്ള കുറ്റാരോപിതർ കോടതിയിൽ ഹാജരായി. ഈ മാസം 26 ന് താൻ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments