ന്യൂഡൽഹി: ബിജെപി നേതാവും നടിയുമായിരുന്ന സൊണാലി ഫോഗട്ടിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഏറ്റെടുത്ത് സിബിഐ. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. ആഗസ്റ്റ് 23നാണ് സൊണാലിയെ ഗോവയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണം ഏറ്റെടുക്കാൻ സിബിഐക്ക് നിർദേശം നൽകിയത്.
കേസിൽ ഗോവ പോലീസ് നടത്തിയ അന്വേഷണത്തിൽ 5 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സൊണാലിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന സുധീർ സാംഗ്വാൻ, സഹായി സുഖ്വീന്ദർ സിംഗ്, സൊണാലി മരണപ്പെട്ട ഹോട്ടൽ ഉടമ, മയക്കുമരുന്ന് കച്ചവടക്കാരൻ, ഇടനിലക്കാരൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ സുധീറും സഹായി സുഖ്വീന്ദറും ചേർന്ന് സൊണാലിയെ ബലപ്രയോഗത്തിലൂടെ ലഹരി വസ്തുക്കൾ കഴിക്കാൻ പ്രേരിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു.
ലഹരി നൽകിയ ശേഷം സുധീറും സുഖ്വീന്ദറും സൊണാലിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൊണാലിയുടെ സഹോദരൻ റിങ്കു ധാക്കയാണ് പോലീസിൽ പരാതി നൽകിയത്. സൊണാലിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
സൊണാലി ഫോഗട്ട് കൊലക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും ആവശ്യപ്പെട്ടിരുന്നു. കേസിൽ ഗോവ പോലീസ് നടത്തിയ അന്വേഷണം അദ്ദേഹം സ്വാഗതം ചെയ്തിരുന്നു.
Comments