ഇസ്ലാമാബാദ്: പാകിസ്താനുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര പോവുകയോ ഫോൺ ചെയ്യാൻ ഒരുങ്ങുകയോ ചെയ്താൽ അവരെല്ലാം മുഖം തിരിഞ്ഞു നിൽക്കുന്ന സാഹചര്യമാണുള്ളതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇസ്ലാമാബാദിൽ സംഘടിപ്പിച്ച അഭിഭാഷക കൺവെൻഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.ഇക്കാലമത്രയും സഹകരിച്ചു നിന്ന രാജ്യങ്ങളിലേക്ക് യാത്ര പോകാൻ തയ്യാറാകുമ്പോൾ അവരെല്ലാം ഓരോ തിരക്കുകൾ പറഞ്ഞു ഒഴിവാകുന്ന പ്രവണതയാണുള്ളത്. സൗഹൃദ സംഭാഷണത്തിനായി ഫോൺ വിളിച്ചാൽ പോലും ഇങ്ങനെയാണ് കരുതുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കഴിഞ്ഞ 75 വർഷമായി അപകടാകാസ്ഥയിലാണ്. രാജ്യം ഭിക്ഷാ പാത്രവുമായി അലയേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ഉണ്ടാകുന്നതിന് മുൻപും സമ്പദ്വ്യവസ്ഥ ഒരു വെല്ലുവിളി ആയിരുന്നു. താൻ അധികാരത്തിൽ എത്തുമ്പോൾ പാകിസ്താൻ കടുത്ത സാമ്പത്തിക വീഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിലാണെന്ന് സമ്മതിച്ച പ്രധാനമന്ത്രി ഈ അവസ്ഥയ്ക്ക് കാരണം മുൻപ് ഭരിച്ചിരുന്ന പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് സർക്കാരാണെന്ന് കുറ്റപ്പെടുത്തി. മുൻ ഭരണാധികാരികൾ ദീർഘവീക്ഷണമില്ലാത്ത ഭരണം നടപ്പിലാക്കിയത് മൂലം രാജ്യം തകരുന്ന സാഹചര്യമാണുണ്ടാകുന്നത്. ജനങ്ങൾക്കാവശ്യമായ സഹായങ്ങൾ നൽകാൻ സർക്കാർ കഴിവതും പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ശൈത്യകാലത്ത് ഗ്യാസ് പ്രതിസന്ധിയുണ്ടാകുമെന്നും ഇതിനെ മറികടക്കുവാൻ ഗ്യാസ് സംഭരിക്കുവാൻ പാടുപെടുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
Comments