ബംഗളൂരു: ആരോഗ്യ പ്രശ്‌നങ്ങൾക്ക് അറുതി വരുത്തുന്നതിനായി വീട്ടിൽ നിന്നും വളർത്തുനായയെ മാറ്റണമെന്ന യുവതിയുടെ ആവശ്യം കുടുംബം നിഷേധിച്ചതിനെ തുടർന്ന് യുവതിയും മകളും ആത്മഹത്യ ചെയ്തു. ബംഗളൂരു ബനസ് വാടി യിൽ ശ്രീനിവാസന്റെ ഭാര്യ ദിവ്യയും മകൾ ഹൃദ്യയുമാണ് തൂങ്ങിമരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ശ്വാസകോശ സംബന്ധമായ രോഗങ്ങളും തൊലിപ്പുറത്തെ അലർജിയും ദിവ്യയെ നിരന്തരമായി അലട്ടിയിരുന്നു. വീട്ടിലെ വളർത്തുനായയുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും മൃഗങ്ങളുമായി ഇടപഴകിയാൽ രോഗം ഗുരുതരമാകുമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. തുടർന്ന് ദിവ്യ നായയെ വീട്ടിൽ നിന്നും മാറ്റണമെന്ന് ഭർതൃവീട്ടുക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭർത്താവും മറ്റ് അംഗങ്ങളും വിസമ്മതിച്ചു. ഇതിന്റെ മനോവിഷമത്തിലാണ് ദിവ്യയും മകളും ജീവനൊടുക്കിയതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം രാവിലെയാണ് കിടപ്പുമുറിയിലെ ഫാനിൽ യുവതിയും മകളും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വളരെ വൈകിയും ഇരുവരെയും കാണാത്തതിനെ തുടർന്ന് ഭർത്താവ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും ആത്മഹത്യക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ദിവ്യയുടെ പിതാവാണ് വളർത്തുനായയെ ചൊല്ലിയുള്ള പ്രശ്‌നമാണ് ആത്മഹത്യയ്‌ക്ക് കാരണമായതെന്ന് ആരോപിച്ച് പരാതിപ്പെട്ടത്. സംഭവത്തിൽ ദിവ്യയുടെ ഭർത്താവ് ശ്രീനിവാസിനെ ഗോവിന്ദപുര പോലീസ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.ശ്രീനിവാസിന്റെ മാതാപിതാക്കളായ ജനാർദൻ, വസന്ത എന്നിവർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
Comments