ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയെ കുടുക്കാനായ് വല വിരിച്ചതായി പോലീസ്. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ ആളുകൾ സൽമാൻ ഖാന്റെ വീട്ടിലെ ജീവനക്കാരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും ആസൂത്രിതമായികൊല ചെയ്യാൻ ശ്രമിച്ചിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
നടന്റെ വീടിന്റെ മുൻ വശത്തുള്ള റോഡ് തകർന്നു കിടക്കുന്നതിനാൽ വാഹനങ്ങൾ വേഗത കുറച്ചാണ് പോയിരുന്നത്. സൽമാൻ ഖാന്റെ വീടിന് സമീപം ലോഡ്ജ് എടുത്ത ഗുണ്ടാ സംഘം നടന്റെ വരവും കാത്ത് ദിവസങ്ങളോളം നിന്നു. ലോറൻസ് ബിഷ്ണോയിയുടെ കൂടെ ഷാർപ്പ് ഷൂട്ടർമാരായ കപിൽ പണ്ഡിറ്റ്, സന്തോഷ് ജാവേദ്, സച്ചിൻ വിഷ്ണോയ് ഥാപ്പൻ തുടങ്ങിയവർ ഉൾപ്പെട്ടിരുന്നതായി കമ്മീഷണർ എച്ച് ജി എസ് ദലിവാൾ അറിയിച്ചു.
രണ്ട് പേരെയാണ് ഇവർ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിന് മുൻപ് സൽമാൻ ഖാനെ കൊലപ്പെടുത്താനായിരുന്നു സംഘത്തിന്റെ ഉദ്ദേശം. എന്നാൽ ആദ്യം ഇവരുടെ തോക്കിനിരയായത് സിദ്ധു മൂസ് വാലയായിരുന്നു. ലോറൻസ് ബിഷ്ണോയി ആസൂത്രിതമായ നീക്കത്തിലൂടെ നടനെ കൊലപ്പെടുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. സൽമാൻ ഖാനെതിരെയുള്ള ശ്രമം വിഫലമാകുന്നത് കണ്ട് അതിൽ നിന്നും പിന്മാറുകയും സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തുകയുമായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഷാർപ്പ് ഷൂട്ടറായ കപിൽ പണ്ഡിറ്റിനെ ഇന്ത്യ പാക് അതിർത്തിയിൽ നിന്നും പഞ്ചാബ് പോലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുൾ അഴിഞ്ഞത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും അറിയാൻ കഴിഞ്ഞത് സൽമാൻ ഖാനെ കൊലപ്പെടുത്താനുള്ള ശ്രമം 2018 മുതൽ തുടങ്ങിയെന്നാണ്. സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ കേസടുക്കുകയും കൂടുതൽ അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ ഏർപ്പെടുത്തുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
Comments