ഭോപ്പാൽ: മധ്യപ്രദേശിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന ഏഴ് ദേശീയപാതകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 1,128 കോടി രൂപ ചിലവ് വരുന്ന 222 കിലോമീറ്റർ നീളമുള്ള ഏഴ് ദേശീയ പാതകളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിതിൻ ഗഡ്കരി വ്യാഴാഴ്ച നിർവഹിച്ചു. ഹൈവേ ശൃംഖലയെ ബന്ധിപ്പിക്കുന്നതിൽ മധ്യപ്രദേശിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് നടപ്പാക്കിയ ഈ പദ്ധതികൾ ഗതാഗതം സുഗമമാക്കുകയും ഇന്ധനം ലാഭിക്കുകയും ചെയ്യുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
വൈദ്യുത ട്രാൻസ്ഫോർമറുകൾ, സുഗന്ധദ്രവ്യങ്ങൾ, ചന്ദേരി സിൽക്ക്, ഗോത്രകലാ വസ്തുക്കൾ എന്നിവ രാജ്യത്തുടനീളം എത്തിക്കുന്നത് സുഗമമാക്കാൻ ഏഴ് ദേശീയപാതകൾ വരുന്നതോടു കൂടി സാധിക്കും. വിനോദസഞ്ചാര മേഖലയ്‌ക്ക് കരുത്ത് പകരാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും പദ്ധതി സഹായകമാവും. മാത്രമല്ല, ചമ്പൽ മേഖല വികസിക്കുമെന്നും ഇതിലൂടെ സംസ്ഥാനം വികസിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
മിഹോന, ലഹാർ, ദാബോ, ഭന്ദർ എന്നിവിടങ്ങളിലെ ബൈപാസ് നിർമാണത്തിലൂടെ ഗതാഗതം സുഗമമാക്കുമെന്ന് മന്ത്രാലയം പറയുന്നു. പദ്ധതി പൂർത്തിയാകുന്നോടെ പ്രശസ്തമായ സാഞ്ചി സ്തൂപം, ചന്ദേരി, ശിവപുരി എന്നീ സ്ഥലങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാനാകും. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാകും. കൂടാതെ, ഭോപ്പാൽ, ഗ്വാളിയോർ, ഝാൻസി ജില്ലകൾ തമ്മിലുള്ള അന്തർ സംസ്ഥാന ഗതാഗതവും സുഗമമായിരിക്കുമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു.
Comments