തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തിൽ സർക്കുലറുമായി പോലീസ്. ജനങ്ങൾ നായകളെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണം. നായകളെ കൊല്ലുന്നത് തടവും പിഴയും കിട്ടാവുന്ന കുറ്റമാണെന്നും സർക്കുലറിൽ പറയുന്നു.
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതിന് പിന്നാലെ നായകളെ കൂട്ടത്തോടെ കൊല്ലുകയും മർദ്ദിച്ച് അംഗഭംഗം വരുത്തുകയും ചെയ്യുന്ന നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നിരവധി പൊതുതാത്പര്യ ഹർജികളാണ് എത്തിയത്. ഇത്തരത്തിലുള്ള പ്രവണതകളിൽ നിന്നും ജനങ്ങളെ മാറ്റാനായി പോലീസ് ബോധവത്കരണം നടത്തണം എന്ന നിർദ്ദേശം ഹൈക്കോടതിയിൽ നിന്നും ഉണ്ടായ പശ്ചാത്തലത്തിൽ കൂടിയാണ് ഡിജിപി എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സർക്കുലർ നൽകിയത്.
മൃഗങ്ങൾക്കെതിരായുള്ള അതിക്രമങ്ങൾ തടയൽ നിയമപ്രകാരം തെരുവുനായകളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇങ്ങനെ ഒരു നിയമമുള്ളപ്പോൾ തെരുവുനായകളെ ജനങ്ങൾ കൂട്ടത്തോടെ കൊല്ലുന്നതിൽ നിന്ന് പിന്തിരിയണം എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിനായി എസ്എച്ച്ഒമാർ റസിഡൻസ് അസോസിയേഷൻ മുഖേന ബോധവത്കരണം നടത്തണം എന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. തെരുവുനായ അക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നാട്ടുകാർ അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്.
Comments