ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലങ്കാനയിൽ എത്തും. പാർട്ടിയുടെ കോർക്കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനോടൊപ്പം സംസ്ഥാന രാഷ്‌ട്രീയത്തിൽ വൻ ഇടപെടലുകൾ നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബന്ദി സഞ്ജയ്, പാർട്ടി ഭാരവാഹികൾ, എം പിമാർ തുടങ്ങിയ പ്രമുഖരുടെ യോഗത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. കൂടാതെ കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡി, തെലങ്കാനയുടെ ചുമതല വഹിക്കുന്ന പാർട്ടിയുടെ ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവരും യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനത്തെ മൂന്നുഗോഡ് മണ്ഡലത്തിൽ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി എത്തുന്ന അമിത്ഷായുടെ വരവിനെ ഭരണപക്ഷം നിസ്സാരമായല്ല കാണുന്നത്. പാർട്ടിയുടെ പ്രവർത്തങ്ങൾക്ക് ശക്തി പകരുന്ന നിർണ്ണായക യോഗമാകും നടക്കുകയെന്ന് അധ്യക്ഷൻ ബന്ദി സഞ്ജയ് അറിയിച്ചു. കഴിഞ്ഞ മാസത്തെ അമിത്ഷായുടെ സന്ദര്ശനത്തിന് മുന്നോടിയായി തെലങ്കാനയിൽ കൊമതി റെഡ്ഡി രാജ് ഗോപാൽ റെഡ്ഡി കോൺഗ്രസ്സിൽ നിന്നും രാജി വെച്ച് ബിജെപിയിൽ ചേർന്നിരുന്നു.
ഉപതെരഞ്ഞടുപ്പിൽ ടിക്കറ്റ് ഉറപ്പിയ്‌ക്കാൻ നിരവധി പേർ കാത്തു നിൽക്കുന്നുണ്ടെങ്കിലും അടുത്ത വർഷം നടക്കാൻ പോകുന്ന നിയമ സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ ആയതിനാൽ വിജയിക്കുന്ന സ്ഥാനാർത്ഥിയെ നിർത്താനാണ് ബിജെപി തീരുമാനം. അമിത് ഷായുടെ വരവ് തെലങ്കാനയിൽ വൻ രാഷ്‌ട്രീയ കോളിളക്കം സൃഷ്ടിക്കുകയാണ്. ബിജെപി നേതാക്കളോടൊപ്പം സംസ്ഥാനത്തെ പ്രമുഖരുമായും വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ നേതാക്കളുമായും ഷാ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
തെലങ്കാനയുടെ വിമോചന ദിനാചരണത്തിൽ പങ്കെടുക്കുന്ന അമിത് ഷാ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന നിരവധി സേവന പ്രവർത്തങ്ങളിലും പങ്കെടുക്കും. 2023ൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ എത്തുന്നത് ടി ആർ എസ് പക്ഷത്ത് കടുത്ത പ്രതിസന്ധി ഉളവാക്കിയിട്ടുണ്ട്. ഷാ തെലങ്കാനയിൽ വന്നു പോകുന്നതോടു കൂടി വലിയ രാഷ്‌ട്രീയ ഭൂചലങ്ങൾ ഉണ്ടാകുമെന്ന ഭീതിയിലാണ് ഭരണപക്ഷം.
Comments