തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ പറയുന്നതെല്ലാം അസംബന്ധമാണ്. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചായിരിക്കണം ഗവർണറുടെ വർത്തമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ അസംബന്ധം എഴുന്നള്ളിക്കുന്നു. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ, മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ നൽകുന്നത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഗവർണർക്ക് അത് പറയാൻ എന്ത് അധികാരം. ചിലർ നിരന്തരം ഭീക്ഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നത് നാട് കാണുന്നു. എന്തും വിളിച്ച് പറയാം എന്നാണോ കരുതുന്നത്. ഗവർണറെ കൂടെയുള്ളവർ കാര്യം പറഞ്ഞ് മനസിലാക്കണമെന്നും പിണറായി പറഞ്ഞു.
ഗവർണർക്ക് എന്ത് സംഭവിക്കുന്നുവെന്ന് മനസിലാകുന്നില്ല. ഇതിലും ഇതിനപ്പുറവും പറയാൻ കഴിയുമെന്ന് അറിയാമല്ലോ എന്നും പിണറായി ചോദിച്ചു.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം അനധികൃതമാണെന്ന് കണ്ടെത്തി ഗവർണർ തടഞ്ഞിരുന്നു. ഗവർണറുടെ നടപടി ഹൈക്കോടതിയും ശരിവെച്ചിരുന്നു.
സംസ്ഥാന സർക്കാരിനെതിരെ കഴിഞ്ഞ ദിവസവും ഗവർണർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. താൻ റബ്ബർ സ്റ്റാമ്പല്ല. നിയമവും ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ച് മാത്രമായിരിക്കും തീരുമാനം. സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിക്കാൻ കൂട്ടുനിൽക്കില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
Comments