തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവു നായക്കളുടെ എണ്ണം വർദ്ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണെന്നും ഇതിൽ 15 പേരും വാക്‌സിൻ എടുക്കാത്തവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. തെരുവുനായകളെ കൊന്നതുകൊണ്ട് പരിഹാരമാകില്ല. നായ്‌ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കുറ്റകൃത്യങ്ങൾ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പേവിഷബാധ പ്രതിരോധമാസമായി കാണുന്നുവെന്നും സെപ്തംബർ 20 വരെ നീണ്ടുനിൽക്കുന്ന തീവ്രവാക്‌സിൻ യജ്ഞം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു.വളർത്തുനായ രജിസ്‌ട്രേഷൻ നിർബന്ധമാക്കും. അപേക്ഷിച്ചാൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് 3 ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യ വർധനവ് നായ്‌ക്കൂട്ടം കൂടാൻ കാരണമായി. മാംസ മാലിന്യം തടയാൻ കർശന നടപടിയെടുക്കും.ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ യോഗം ചേർന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തെരുവ് നായ പുനരധിവാസത്തിന് പ്രാദേശികമായി ഷെൽറ്റർ രൂപകൽപ്പന ചെയ്യും.വളർത്ത് നായകളെ സംരക്ഷിക്കാൻ എല്ലാവരും നടപടി സ്വീകരിക്കണം. അവയെ പുറത്ത് തള്ളാതിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments