രത്നഗിരി: മഹാരാഷ്ട്ര തീരത്തിനടുത്ത് തകർന്ന നിലയിൽ കണ്ട കപ്പലിൽ നിന്നും 19 പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സാഹസികമായി രക്ഷപ്പെടുത്തി. കടലിൽ അതിശക്തമായ തിരമാലകൾ ആഞ്ഞടിച്ചപ്പോൾ നിയന്ത്രണം തെറ്റി കപ്പൽ സഞ്ചരിക്കുകയും ചിലഭാഗങ്ങളിൽ കേടുപാടുകൾ സംഭവിക്കുകയുമായിരുന്നു. വേലിയേറ്റ സമയമായതു കൊണ്ട് കടൽ ക്ഷോഭം ഉണ്ടായതാണ് അപകടകാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രത്നഗിരി തീരത്ത് നിന്ന് 41 മൈൽ ദൂരത്താണ് കപ്പൽ കണ്ടെത്തിയത്. അപകടാവസ്ഥയിലായ കപ്പലിൽ നിന്നും അപായ സൂചന ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് പാഞ്ഞെത്തുകയായിരുന്നു. യു എ ഇ യിലെ ഖോർഫക്കാനിൽ നിന്നും ന്യൂ മംഗലാപുരത്തേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. ഐ സി ജി എസ് സുജിത്, ഐ സി ജി എസ് അപൂർവ്വ എന്നീ കടൽ പ്രദേശങ്ങളിൽ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഉടനെ സംഭവ സ്ഥലത്തേക്ക് എത്തിച്ചേർന്നു.
രക്ഷ പെടുത്തിയവരിൽ 18 പേരും ഇന്ത്യക്കാരായിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭാഗികമായി തകർന്ന കപ്പലിലിന്റെ കേടുപാടുകൾ പരിഹരിക്കാതെ ഇനി യാത്ര തുടരാൻ സാധ്യമല്ല. വിജനമായ പ്രദേശത്ത് വെച്ച് അപകടം സംഭവിച്ചതിനാൽ കപ്പലിനടുത്തേക്ക് എത്തിപ്പെടാൻ സമയമെടുത്തു എന്നും രക്ഷപ്പെടുത്തിയ യാത്രക്കാരെ അടിയന്തിര ചികിത്സ നൽകുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Comments