തിരുവനന്തപുരം: പുതിയ പോർമുഖത്തിന് കളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഗവർണർ പരസ്യമായി മറുപടി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കടുത്തഭാഷയിലാണ് ഗവർണറെ പരിഹസിച്ചതും വിമർശിച്ചതും.
ഗവർണർ പറയുന്നതെല്ലാം അസംബന്ധമാണ്. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചായിരിക്കണം ഗവർണറുടെ വർത്തമാനമെന്ന് മുഖ്യമന്ത്രി അതിരുവിട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയും കൊച്ചിയിൽ പരസ്യപ്രസ്താവനയിലൂടെ ഗവർണർ പറയുമെന്നാണ് വിവരം.
പ്രിയ വർഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവർണർ സ്ഥാനങ്ങൾ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പപരാമർശങ്ങളിലും ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്. വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് വീണ്ടും സൂചന നൽകുന്ന ഗവർണർ കണ്ണൂർ വിസിക്കെതിരായ നടപടി ഉടൻ കടുപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുകയും ചെയ്‌തോട്ടെയെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറികെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ കണ്ണൂർ സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പരാമർശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഗവർണർക്ക് മറുപടി പറയണം എന്ന സിപിഎമ്മിന്റെ തീരുമാന പ്രകാരം ആയിരുന്നു മുഖ്യമന്ത്രിയുടെ ഈ രീതിയിലുള്ള കടുത്ത ഭാഷയിലുള്ള വിമർശനം.
Comments