തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറല്ല മുഖ്യമന്ത്രിയാണ് അതിരുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് ആയിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ച വിഷയങ്ങളോട് മറുപടി പറയുന്നതിന് പകരം അദ്ദേഹത്തിനെ അധിക്ഷേപിക്കുകയാണ് . കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഗവർണർക്കെതിരെ നടന്ന അതിക്രമത്തിന്റെ അന്വേഷണം എവിടെയെത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഗവർണർക്കെതിരെ നടന്ന ഗൂഢാലോചന സർക്കാർ അന്വേഷിച്ചില്ല. ഗവർണർ അക്രമിക്കപ്പെടട്ടേ എന്നാണ് മുഖ്യമന്ത്രി കരുതിയതെന്ന് സംശയിക്കേണ്ടി വരും. ഗവർണറോട് നീചമായ സമീപനമാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അനധികൃതമായാണ് കണ്ണൂർ സർവ്വകലാശാലയിൽ നിയമിക്കാൻ സർക്കാർ ശ്രമിച്ചത്. മാർക്ക് കുറഞ്ഞയാൾക്ക് മാർക്ക് കൂട്ടി നൽകിയാണ് സർവ്വകലാശാല അധികൃതർ ചട്ടലംഘനം നടത്തിയത്. മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയുള്ള അനധികൃത നിയമനം ഗവർണർ ചോദ്യം ചെയ്തതാണ് മുഖ്യമന്ത്രിക്ക് ഹാലിളകാൻ കാരണം. യോഗ്യതയില്ലാത്തയാളെ നിയമിക്കാൻ ശ്രമിച്ചത് യൂണിവേഴ്സിറ്റി അധികൃതരും സർക്കാരുമാണ്. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. ഗവർണറെ ഭീഷണിപ്പെടുത്തി നാവടപ്പിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. ഗവർണർക്കൊപ്പം കേരളത്തിലെ ജനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments