ഭുവനേശ്വർ: പോലീസിനും സുരക്ഷാ സേനയ്ക്കും മുൻപാകെ കീഴടങ്ങി 700 കമ്യൂണിസ്റ്റ് ഭീകരർ. ആന്ദ്രഹാൽ ബിഎസ്എഫ് ക്യാമ്പിലാണ് സജീവ പ്രവർത്തകർ കീഴടങ്ങിയത്. കീഴടങ്ങിയ 300 പേർ ഒഡീഷ-ആന്ധ്രപ്രദേശ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളായ ഭജഗുഡ, ഖൽഗുഡ,പാടൽപുട്ട്,കുസുമ്പുട്ട്,മട്ടംപുട്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി.
ഭീകര പ്രവർത്തനങ്ങളിലേർപ്പെടുകയും വിവിധ തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്തവരാണ് കീഴടങ്ങിയവർ. സുരക്ഷാ ഉദ്യോഗസ്ഥരെയും ജനങ്ങളെയും കൊലപ്പെടുത്താനും ഇവർ പദ്ധതിയിട്ടിരുന്നു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ‘മാവോബദി മുർദാബാദ് അമാ സർക്കാർ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചാണ് ഭീകരർ കീഴടങ്ങിയത്. ഇവർ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച് ഭീകരരുടെ കോലം കത്തിക്കുകയും ചെയ്തു.
പുതിയ റോഡുകൾ, പാലങ്ങൾ, ആരോഗ്യ സംവിധാനങ്ങൾ, മൊബൈൽ ടവറുകൾ സ്ഥാപിക്കൽ,പ്രദേശത്തെ എല്ലാ വീടുകളിലും കുടിവെള്ളം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് പ്രദേശത്തെ ജനങ്ങളെ കമ്മ്യൂണിസ്റ്റ് ഭീകരർ തങ്ങളുടെ സംഘടനയിൽ അംഗങ്ങളാക്കിയത്.
ജൂൺ രണ്ടിനും 50-ഓളം കമ്യൂണിസ്റ്റ് ഭീകരർ ഒഡീഷ ഡിജിപിയ്ക്ക് മുന്നിൽ കീഴടങ്ങിയിരുന്നു. ജൂൺ 11-ന് 347 അനുഭാവികളും മൽക്കൻഗിരി പോലീസിന് മുൻപാകെ കീഴടങ്ങി. കഴിഞ്ഞ മാസം 550 പേർ ബിഎസ്എഫിന് മുന്നിലും കീഴടങ്ങിയിരുന്നു.
Comments