ഹൈദരാബാദ്: തെലങ്കാനയിൽ വർഗ്ഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. 24 നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്കെതിരെയാണ് കേസ് എടുത്തത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ തെലങ്കാനയിലെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേസ് എടുത്തത്.
പോപ്പുലർഫ്രണ്ട് പരിപാടികളിൽ വർഗ്ഗീയ ലഹളയിലേക്ക് നയിക്കുന്ന തരത്തിൽ സംസാരിച്ചതിനാണ് ഇവർക്കെതിരെ നടപടി. ഇതിന് പുറമേ ഹിന്ദുക്കളെയും പോലീസിനെയും ആക്രമിക്കാൻ പോപ്പുലർഫ്രണ്ട് നേതാക്കൾ മുസ്ലീം യുവാക്കൾക്കും യുവതികൾക്കും പരിശീലനം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. അബ്ദുൾ ഖാദർ, മുഹമ്മദ് അബ്ദുൾ അഹദ്, ഷെയ്ഖ് ഇല്ല്യാസ് അഹമ്മദ്, അബ്ദുൾ സലീം, സാഹിദ് ചൗഷ്, ഫിറോസ് ഖാൻ, ഷെയ്ഖ് ഖാസിഫ്, ഷെയ്ഖ് അഹമ്മദ്, ഷെയ്ഖ് യൂനസ് തുടങ്ങി 24 ഓളം നേതാക്കൾക്കെതിരെയാണ് നിസാമാബാദ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 121 എ, 153 എ, 141 എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി. ഇവർക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓഗസ്റ്റിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പരിശീലനം നൽകിയ കേസിൽ പോപ്പുലർഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പുലർഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് എൻഐഎ വിശദമായ അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് പോപ്പുലർഫ്രണ്ട് പ്രവർത്തകർ വർഗ്ഗീയ ലഹളയ്‌ക്ക് ശ്രമിച്ചതിന് പോലീസും കേസ് എടുത്തിരിക്കുന്നത്.
Comments