ന്യൂഡൽഹി: തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലെ നാൽപ്പതോളം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ നാല് പേരെ അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ 38 കേന്ദ്രങ്ങളിലും ആന്ധ്രാ പ്രദേശിലെ 2 കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന.
ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ച പരിശോധനയിൽ നിരവധി സുപ്രധാന രേഖകളും ആയുധങ്ങളും അനധികൃതമായി സൂക്ഷിച്ചിരുന്ന 8.31,500 രൂപയും പിടികൂടി. അറസ്റ്റിലായവർ ഭീകരപ്രവർത്തനങ്ങൾക്ക് പരിശീലനം നൽകിയിരുന്നതായും വിവിധ മതവിഭാഗങ്ങളിൽ പെടുന്നവർക്കിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചതായും എൻ ഐ എ വ്യക്തമാക്കി.
അബ്ദുൾ ഖാദർ, ഷെയ്ഖ് സഹദുള്ള, മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് അബ്ദുൾ മോബിൻ എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 26ന് എൻ ഐ എ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടികൾ.
എഫ് ഐ ആർ പ്രകാരം 26 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിച്ചതായി എൻ ഐ എ പ്രഥമാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നിസാമാബാദിലെ ഒസ്മാനിയ മസ്ജിദിന് സമീപമുള്ള വീട്ടിൽ പ്രതികൾ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പോപ്പുലർ ഫ്രണ്ടിൽ നിന്നും 6 ലക്ഷം രൂപ വാങ്ങി ഭീകരവാദ പരിശീലനത്തിന് വീട്ടിൽ സൗകര്യം ചെയ്തു കൊടുത്തതായി ചോദ്യം ചെയ്യലിൽ അബ്ദുൾ ഖാദർ സമ്മതിച്ചിരുന്നു.
കരാട്ടെ ക്ലാസുകളുടെ പേരിൽ നടന്ന ഭീകരവാദ പരിശീലന ക്യാമ്പിൽ അന്യമതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസംഗങ്ങൾ നടന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ശാരീരിക പരിശീലനവും നൽകി. തെലങ്കാന പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ ഐ എക്ക് കൈമാറുകയായിരുന്നു.
Comments