പട്‌ന: പ്രധാനമന്ത്രി പദത്തിനായി കാത്തിരിക്കുന്ന നിരവധി പേരുണ്ട്, എന്നാൽ 2024-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും വലിയ ജനപിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി സമൃതി ഇറാനി. പട്‌നയിൽ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷത്തിന്റെ ആഗ്രഹങ്ങളൊന്നും നടപ്പാകാൻ പോകുന്നില്ല എന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളെയും കടന്നാക്രമിച്ചു കൊണ്ട് സമൃതി ഇറാനി പറഞ്ഞു.
നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയ എതിരാളികൾ മുഴുവൻ 2024-ൽ അധികാരം വേണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ധാരാളം മോഹികൾ ഉണ്ട്. എന്നാൽ, രാജ്യത്തിന്റെ പ്രധാനസേവകൻ ആകാൻ ആഗ്രഹിക്കുന്ന ഒരാൾ മത്രമാണ് ഉള്ളത്. അദ്ദേഹം പ്രധാനസേവകനായി ഇന്ന് രാജ്യത്തെ സേവിക്കുന്നു. 2024-ൽ പൊതുജനങ്ങളുടെ പൂർണ അനുഗ്രഹത്തോടെ അദ്ദേഹം വീണ്ടും വരുമെന്നും സമൃതി ഇറാനി പറഞ്ഞു.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമത്തിൽ നിതീഷ് കുമാർ അടുത്തിടെ രാഹുൽ ഗാന്ധി, അരവിന്ദ് കേജരിവാൾ, ശരദ് പവാർ തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും നിതീഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ, സ്വയം പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാണിക്കുകയാണ് നിതീഷ് കുമാർ ചെയ്യുന്നത്. അതേസമയം, കോൺഗ്രസ് രാഹുൽ ഗാന്ധിയേയും തൃണമൂൽ കോൺഗ്രസ് മമതാ ബാനർജിയെയും ആം ആദ്മി പാർട്ടി അരവിന്ദ് കേജരിവാളിനെയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നുണ്ട്.
Comments