ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കുതിപ്പേകുന്ന തീരുമാനത്തിന് പുത്തൻ ഉണർവ് നൽകി പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. സൈനിക ശക്തിക്ക് ബലം നൽകുന്നതിനായി പുതിയ തോക്കുകളും , മിസൈലുകളും തുടങ്ങിയ നിരവധി യുദ്ധോപകരണങ്ങൾ വാങ്ങാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അടിയന്തിര സംഭരണം നടത്തുന്നതിലൂടെ കൂടുതൽ ഉപകരണങ്ങൾ സൈന്യത്തിന് സ്വന്തമാക്കാൻ സാധിക്കും. തോക്കുകൾ, മിസൈലുകൾ, ഡ്രോണുകൾ, കൗണ്ടർ ഡ്രോൺ, ലോയിറ്റർ യുദ്ധോപകരണങ്ങൾ, ആശയ വിനിമയം നടത്തുന്നതിനുള്ള ഉപകരണങ്ങൾ, ഒപ്റ്റിക്കൽ സംവിധാനങ്ങൾ, സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ, എഞ്ചിനീയറിംഗ് ഉപകരണങ്ങൾ, ഊർജ്ജ സ്രോതസ്സുകൾ തുടങ്ങിയ നിരവധി യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നതിനായി കമ്പനികൾക്ക് ടെണ്ടർ നൽകിയാതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ ആഭ്യന്തരമായി നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 800 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സായുധ സേനയുടെ മൂലധന സംഭരണ കേസുകളുമായി ബന്ധപ്പെട്ട ആയുധങ്ങൾ വാങ്ങാൻ 300 കോടി രൂപയും, റവന്യു സംഭരണ കേസുകളിൽ 500 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാനാണ് നിർദ്ദേശം.ആറ് മാസത്തേക്കാണ് ആയുധങ്ങൾ വാങ്ങാൻ കാലയളവ് നൽകിയിരിക്കുന്നത്.
വിദേശ നിർമ്മിത യുദ്ധോപകരണങ്ങൾ വാങ്ങാനുള്ള നിരവധി കരാറിൽ ഇന്ത്യ ഒപ്പ് വെച്ചിട്ടുണ്ട്. അതിന് പുറമെയാണ് ആഭ്യന്തരമായി നിർമ്മിക്കുന്നവ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ആയുധ ഉൽപ്പാദന രംഗത്ത് ഇന്ത്യൻ വ്യവസായത്തെ ശക്തിപ്പെടുത്താൻ ഇതിലൂടെ കഴിയും.
Comments