ബംഗളൂരു : പരിസ്ഥിതി ലോല പ്രദേശങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഒരു പദ്ധതിയും അനുവദിക്കില്ലെന്ന് കർണാടക. കേരളത്തിന്റെ ആവശ്യങ്ങൾ തള്ളിക്കൊണ്ടാണ് കർണാടക സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി ബംഗളൂരുവിൽ വെച്ച് നടത്തിയ ചർച്ചയിലാണ് തീരുമാനം.
കേരളം അവതരിപ്പിച്ച ചില പദ്ധതികൾ പരിസ്ഥിതി ലോല പ്രദേശങ്ങളെ ഇല്ലാതാക്കുന്ന മേഖലയിൽ ഉളളതാണ്. വടക്കൻ കേരളത്തെയും തെക്കൻ കർണാടകത്തെയും ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാത, മൈസൂരു-തലശ്ശേരി റെയിൽപ്പാത എന്നിവയുമായി സഹകരിക്കാൻ സാധിക്കില്ലെന്നാണ് കർണാടകത്തിന്റെ നിലപാട്.
അതേസമയം കേരളത്തിന്റെ അതിവേഗ റെയിൽ പാതയായ സിൽവർ ലൈൻ പദ്ധതി മംഗളൂരു വരെ എത്തിക്കുന്ന കാര്യം ചർച്ചയായില്ല. ഇതോടെ കേരളത്തിന്റെ എല്ലാ പ്രതീക്ഷകളും തകർന്ന മട്ടാണ്.
കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാതാപദ്ധതി പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തികസഹായം നൽകുന്ന കാര്യം ഗൗരവമായിപരിഗണിക്കുമെന്നും കർണാടക അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അവകാശപ്പെടുന്നത്. യോഗത്തിൽ കർണാടക അടിസ്ഥാനസൗകര്യവികസന മന്ത്രി വി. സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കർണാടക ചീഫ്സെക്രട്ടറി വന്ദിത ശർമ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Comments