തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ പുറത്തു വിട്ടതിനു പിന്നാലെ മന്ത്രിമാരും ഇടതുപക്ഷ നേതാക്കളും ഗവർണർക്കെതിരെ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിയോടും സർക്കാരിനോടും തുറന്ന പോരിനൊരുങ്ങുന്ന ഗവർണറിന്റെ നിലപാട് ഇടതുപക്ഷത്തിനേറ്റ വലിയ തിരിച്ചടിയാണ്. ഇതിനിടെ, ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാദിക്കുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയിരിക്കുകയാണ് ഗവർണർ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിക്കുന്നു.
കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണ്. രാകേഷ് അന്ന് എം.പി ആയിരുന്നു. ആർഎസ്എസ് വക്താവെന്ന് സ്വയം പറയുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണെന്നും ഗവർണർ ആർഎസ്എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്നും എം.വി.ഗോവിന്ദൻ വിമർശിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിന് സർക്കാർ മറുപടി നൽകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നിയമപരമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ഗവർണറോട് ആ സ്ഥാനത്തിന്റെ ബഹുമാനം കാണിക്കുക. താൻ പണ്ടേ ആർഎസ്എസ് ആണ്, തനിക്ക് ആർഎസ്എസ് ബന്ധമുണ്ട് എന്നിങ്ങനെയാണ് ഗവർണർ പറഞ്ഞു കൊണ്ടിരിക്കുന്നത്. ആർഎസ്എസിന് വേണ്ടിയാണെന്ന് അവതരിപ്പിക്കുന്ന ഒരാളോട് ഒന്നും പറയാനില്ലെന്നുമാണ് എം.വി ഗോവിന്ദന്റെ ന്യായം.
Comments