കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതി കേസിൽ മുൻ മന്ത്രിയുടെയും സഹായിയുടെയും വസ്തുവകകൾ കണ്ടുകെട്ടി ഇഡി. 48.22 കോടി രൂപ വിലമതിക്കുന്ന 40-ഓളം സ്ഥാവര വസ്തുക്കളും 35 ബാങ്ക് അക്കൗണ്ടുകളുമാണ് ഇഡി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്. ബാങ്ക് അക്കൗണ്ടുകളിൽ 7.89 കോടി നിക്ഷേപവും ഇഡി കണ്ടെത്തി. ഫ്‌ളാറ്റുകൾ, ഫാം ഹൗസ്, കൊൽക്കത്ത നഗരത്തിൽ ഭൂമി എന്നിവയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
കണ്ടുകെട്ടിയ വസ്തുക്കൾ മുൻ മന്ത്രി പാർത്ഥാ ചാറ്റർജിയുടെയും കൂട്ടാളി അർപിത മുഖർജിയുടെയും ഉടമസ്ഥതയിലുള്ളതാണെന്ന് ഇഡി വ്യക്തമാക്കി. നിലവിൽ ഇരുവരും കേസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലാണ്. കണ്ടുകെട്ടിയ വസ്തുവകകളിൽ ഭൂരിഭാഗവും വിവിധ കമ്പനികളുടെയും വ്യക്തികളുടെയും പേരിലാണെന്നും ഇഡി അറിയിച്ചു.
അഴിമതി ആരോപണത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിൽ ജൂലൈ 23-നാണ് മുൻ മന്ത്രിയും സഹായിയും അറസ്റ്റിലായത്. 49.80 കോടി രൂപ വില മതിക്കുന്ന സ്വർണ്ണവും 5.08 കോടി രൂപയും നേരത്തെ നടത്തിയ തിരച്ചിലിൽ കണ്ടെടുത്തിരുന്നു.
Comments