പത്തനംതിട്ട: ഗവർണർക്ക് നേരെ കയ്യേറ്റം ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി പിറണായി വിജയൻ രാജിവയ്‌ക്കണം എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയ്‌ക്ക് പദവിയിൽ തുടരാൻ ധാർമ്മികമായ അവകാശം ഇല്ല. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെ അറസ്റ്റ് ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഗവർണർക്കെതിരെ കയ്യേറ്റം ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്ത സർക്കാർ നടപടി വസ്തുതാപരമായാണ് ഗവർണർ വെളിപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയ്‌ക്ക് പദവിയിൽ തുടരാനുള്ള യാതൊരു ധാർമ്മികമായ അവകാശവും ഇല്ല. മുഖ്യമന്ത്രി രാജിവയ്‌ക്കണം. ഏഴ് വർഷംവരെ കഠിന തടവും പിഴയും ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ് ചെയ്തത്. ഗവർണറെ തടഞ്ഞത് ഗുരുതര കുറ്റകൃത്യമാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി യാതൊരു നടപടിയും സ്വീകരിച്ചില്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ ഇതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്‌ക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഗവർണർക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണ്. ഇത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പ്ലക്കാർഡുമായാണ് പരിപാടിയിലേക്ക് പ്രതിഷേധക്കാർ എത്തിയത്. ഗവർണർക്കെതിരെ നേരത്തെ തന്നെ വിദ്യാർത്ഥികളെ സജ്ജമാക്കി നിർത്തിയിരുന്നു. ഗവർണർക്ക് നേരെയുള്ള കയ്യേറ്റം ചോദ്യം ചെയ്യാത്ത നടപടി നിയമവാഴ്ചയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതാണ്. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ തടയാൻ എത്തിയ പോലീസുകാരെ തടഞ്ഞ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments