ന്യൂഡൽഹി: നെഹ്രു കുടുംബത്തിനെതിരെ തുറന്ന പോരിനൊരുങ്ങി വിമതസംഘം. മുതിർന്ന കോൺഗ്രസ് നേതാവും ജി 23 ഗ്രൂപ്പിലെ അംഗവുമായ മനീഷ് തിവാരി കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കും. നെഹ്രു കുടുംബത്തിൽ നിന്നോ അവരുടെ അനുയായികളായവരോ ആയ ആര് മത്സര രംഗത്തേക്ക് വന്നാലും എതിരെ മത്സരിക്കാനാണ് തീരുമാനം.
പാർട്ടി അദ്ധ്യക്ഷ തിരഞ്ഞെടുപ്പും പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന മനീഷ് തിവാരിയും സംഘവും മത്സരരംഗത്ത് എത്തുന്നതോടെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് കൂടുതൽ ശ്രദ്ധേയമാകും
കഴിഞ്ഞ കുറെ നാളുകളായി അകൽച്ചയിലാണ് മനീഷ് തിവാരി സംഘവും കോൺഗ്രസും. ഇന്ത്യയ്ക്കും കോൺഗ്രസിനും ഇടയിൽ ഒരു വിടവ് രൂപപ്പെട്ടതായും ആത്മപരിശോധന ആവശ്യമണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കോൺഗ്രസ് പുനരുജ്ജീവനം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തയക്കാൻ മുന്നിൽ നിന്നതും മനീഷ് തിവാരിയായിരുന്നു. തങ്ങൾ പാർട്ടിയിലെ കുടിയേറ്റക്കാരല്ലെന്നും അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളവും രാജസ്ഥാനുമൾപ്പടെയുള്ള സംസ്ഥാനങ്ങൾ രാഹുൽ ഗാന്ധിയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഗ്ലോട്ടിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.
സോണിയ പച്ചക്കൊടി കാണിച്ചെങ്കിലും മത്സരരംഗത്തേയ്ക്കുണ്ടാവുമെന്ന് കരുതിയ ശശി തരൂരിന് കേരളത്തിലെ നേതാക്കളാരും പിന്തുണ പ്രഖ്യാപിക്കാത്ത അവസ്ഥയാണ്. നെഹ്രു കുടുംബത്തിനെ പിന്തുണയ്ക്കുന്ന ആളാകണം മത്സരരംഗത്തെന്ന നിലപാടാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കുള്ളത്. രാഹുൽ അദ്ധ്യക്ഷനാവണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നാണ് നേതാക്കൾ പറയുന്നത്.
Comments