ശ്രീനഗർ: ഭീകരവാദം പിടിച്ചു കുലുക്കിയ കശ്മീർ താഴ്വരയിൽ 30 വർഷത്തിന് ശേഷം പണി തീർത്ത ആദ്യ മൾട്ടിപ്ലക്സ് തിയേറ്റർ ഇന്ന് തുറക്കും. അത്യാധുനിക സംവിധാനങ്ങളോടു കൂടി നിർമ്മിച്ച തിയേറ്റർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉദ്ഘാടനം ചെയ്യും. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സിനിമ കാണാനുള്ള അവസരം ഇനി മുതൽ ശ്രീനഗർ നിവാസികൾക്ക് ലഭിക്കുമെന്ന് മൾട്ടിപ്ലക്സ് ചെയർമാൻ വിജയ് ധർ പറഞ്ഞു.
ഒരേ സമയം 500 പേർക്ക് ഇരിക്കാവുന്ന വലുപ്പത്തിൽ മൂന്ന് തിയേറ്ററുകളാണ് നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക ശബ്ദ സംവിധാനത്തോടെയാണ് തിയേറ്റർ പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ കശ്മീരിന്റെ വ്യവസായ മേഖലയെ ഉയർത്തികൊണ്ടുവരുന്നതിന്റെ ഭാഗമായി കരകൗശല വസ്തുക്കൾ തിയേറ്ററിനു പുറത്ത് വില്പനക്കായി വെച്ചിട്ടുണ്ട്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം ജനങ്ങൾ ഏറെ സന്തോഷത്തോടെയാണ് കഴിയുന്നത്. പ്രദേശത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ നിരവധിയാണ്. തിയേറ്റർ ഉള്ളത് കാരണം സിനിമ പ്രേമികൾക്ക് കൂടുതൽ സാധ്യതകൾ തെളിഞ്ഞു വരും. കൂടാതെ കശ്മീരിലെ ചെറുപ്പക്കാർക്ക് സിനിമയിൽ കൂടുതൽ അവസരങ്ങളും ലഭിക്കും.
ഇനോക്സ് കമ്പനി രൂപകൽപ്പന ചെയ്ത ആദ്യത്തെ മൾട്ടിപ്ലക്സ് തിയേറ്ററാണ് കശ്മീരിലേതെന്ന് പ്രൊജക്ട് മാനേജർ വിശാഖ് പറഞ്ഞു. മൂന്ന് തിയേറ്ററുകളും മികച്ച സാങ്കേതിക മികവോടെയാണ് പണിതിരിക്കുന്നത്. റിക്ലയ്നർ സീറ്റുകളും, ഡോൾബി അറ്റ്മോസ് ഡിജിറ്റൽ സൗണ്ട് സിസ്റ്റവും, വലിയ സ്ക്രീനും, കാഴ്ചക്കാർക്ക് പുത്തൻ അനുഭൂതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments