തിരുവനന്തപുരം : കൺസെഷൻ അപേക്ഷിക്കാനെത്തിയ പിതാവിന് മകളുടെ മുന്നിലിട്ട് ക്രൂര മർദ്ദനം. തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് സംഭവം. ആമച്ചൽ സ്വദേശി പ്രേമനാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. കെഎസ്ആർടിസി ജീവനക്കാരനാണ് പ്രേമനെ അതിക്രൂരമായി മർദ്ദിച്ചത്. സിഐടിയു യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. മകളുടെ കൺസെഷൻ അപേക്ഷിക്കാനായി ഡിപ്പോയിൽ എത്തിയതായിരുന്നു പ്രേമൻ. മകളും മകളുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. കൺസെഷൻ നൽകണമെങ്കിൽ ഡിഗ്രി കോഴ്‌സ് സർട്ടിഫിക്കേറ്റ് ആവശ്യമാണെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ മൂന്ന് മാസത്തോളമായി താൻ ഇതിന് പിന്നിൽ നടക്കുകയാണെന്നും കൺസെഷൻ നൽകണമെന്നും അച്ഛൻ ആവശ്യപ്പെട്ടു. പക്ഷേ കൺസെഷൻ നൽകാൻ ജീവനക്കാർ തയ്യാറായില്ല. തുടർന്ന് ഉണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
കെഎസ്ആർടിസിയുടെ ഈ അവസ്ഥയ്‌ക്ക് കാരണം കെഎസ്ആർടിസി ജീവനക്കാരുടെ ഇത്തരത്തിലുള്ള നടപടിയാണെന്ന് എന്ന് പ്രേമൻ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. സിഐടിയു പ്രവർത്തകർ പ്രേമനെ മകളുടെ മുന്നിലിട്ട് കൂട്ടംചേർന്ന് മർദ്ദിക്കുകയായിരുന്നു.
ഡിപ്പോയിൽ ഉണ്ടായിരുന്ന മുറിയിലേക്ക് ഇയാളെ വലിച്ചുകൊണ്ടുപോയി മർദ്ദിച്ചു. അച്ഛനെ മർദ്ദിക്കരുതേ എന്ന് മകൾ പലതവണ ആവശ്യപ്പെട്ടു. എന്നാൽ പിൻമാറാൻ ജീവനക്കാർ തയ്യാറായില്ല. മർദ്ദനം തടയാൻ മകൾ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ മകൾക്കും മർദ്ദമേറ്റു. തുടർന്ന് ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കാട്ടാക്കട പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments