ശ്രീനഗർ: ജമ്മു കശ്മീരിൽ ഇമ്രാൻ ഹാഷ്മിയുടെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. അണിയറപ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ അനന്തനാഗ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ഞായറാഴ്ചയായിരുന്നു സംഭവം. ഇമ്രാൻ ഹാഷ്മിയുടെ പുതിയ ചിത്രം ‘ഗ്രൗണ്ട് സീറോ’ യുടെ ചിത്രീകരണമാണ് ജമ്മു കശ്മീരിൽ പുരോഗമിക്കുന്നത്. അനന്തനാഗിലെ പഹൽഗം മേഖലയിലെ വിവിധയിടങ്ങളിലാണ് ചിത്രീകരണം. ഇതിനിടെയായിരുന്നു അണിയറ പ്രവർത്തകർക്ക് നേരെ യുവാവ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിന്നും തലനാരിഴയ്‌ക്കാണ് ഇമ്രാൻ ഹാഷ്മി രക്ഷപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ.
ഇതിന് പിന്നാലെ അണിയറ പ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം കല്ലേറിൽ പരിക്ക് പറ്റിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഇമ്രാൻ ഹാഷ്മി പ്രതികരിച്ചു. ജമ്മു കശ്മീർ ജനത മികച്ച സ്വീകരണമാണ് തങ്ങൾക്ക് നൽകിയത്. ശ്രീനഗർ, പഹൽഗം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത് എന്നും താരം പ്രതികരിച്ചു.
Comments