ചണ്ഡീഗഡ് : ജയിലുകളിൽ നല്ല പെരുമാറ്റം കാഴ്ച വയ്ക്കുന്ന തടവുകാർക്ക് പങ്കാളികൾക്കൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള പുതിയ പദ്ധതി ആവിഷ്ക്കരിച്ച് പഞ്ചാബ്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത തടവുകാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തുടക്കത്തിൽ, ഗോയിൻദ്വാൾ സാഹിബിലെ സെൻട്രൽ ജയിൽ, നാഭയിലെ പുതിയ ജില്ലാ ജയിൽ, ബട്ടിൻഡയിലെ വനിതാ ജയിൽ എന്നിവിടങ്ങളിൽ ആനുകൂല്യം ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊടും കുറ്റവാളികൾ, ഗുണ്ടാസംഘങ്ങൾ, പീഡന കേസിൽ ജയിലിൽ എത്തിയവർ എന്നിവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. അല്ലാത്തവർക്ക് രണ്ട് മണിക്കൂറാണ് സമയം അനുവദിക്കുക. ഇതിനായി അറ്റാച്ച്ഡ് ബാത്ത്റൂം സഹിതം പ്രത്യേക മുറിയും ഒരുക്കും.
കൂടുതൽ കാലം ജയിലിൽ കഴിഞ്ഞ തടവുകാർക്കാണ് ആനുകൂല്യം നൽകുന്നതിൽ മുൻഗണന ലഭിക്കുക. മൂന്ന് മാസത്തിലൊരിക്കലാണ് ഈ സന്ദർശനം അനുവദിക്കുക. തടവുകാരെ കാണാനെത്തുന്ന പങ്കാളി വിവാഹ സർട്ടിഫിക്കേറ്റും, ഒപ്പം എച്ച് ഐ വി , മറ്റു രോഗങ്ങൾ ഒന്നും തന്നെ ഇല്ല എന്ന മെഡിക്കൽ സർട്ടിഫിക്കേറ്റും ഹാജരാക്കണം.
അതേസമയം രാജ്യത്ത് ആദ്യമായി ജയിൽ പുള്ളികൾക്ക് ഇത്തരമൊരു സൗകര്യം ഒരുക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ് എന്നാണ് ഉദ്യോഗസ്ഥരുടെ അവകാശ വാദം. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലുധിയാന ജയിലിൽ തടവുകാർക്ക് ജയിൽ സമുച്ചയത്തിൽ കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കുന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇതിനായി പ്രത്യേകം മുറിയും ഉദ്യോഗസ്ഥർ തയ്യറാക്കിയിരുന്നു. കൂടാതെ കുടുംബാംഗങ്ങൾ അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചു എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
Comments