ന്യൂഡൽഹി: രാജ്യത്തെ 90 വിമാനത്താവളങ്ങൾ കാർബൺ രഹിത വിമാനത്താവളങ്ങളാക്കാനൊരുങ്ങുന്നു. 2024-ൽ പദ്ധതി പൂർത്തിയാക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിമാനത്താവളങ്ങളുടെ എണ്ണം 220 ആയി ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.
2030-ഓടെ കാർബൺ പുറന്തള്ളപ്പെടുന്നത് ഇല്ലാതാക്കാനാണ് ശ്രമം എന്നും മന്ത്രി അറിയിച്ചു.വരുന്ന പത്ത് വർഷത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനയുണ്ടാകുമെന്നാണ് കണക്കുക്കൂട്ടൽ. നിലവിൽ 200 ദശലക്ഷം ആളുകളാണ് ആഭ്യന്തര, അന്താരാഷ്‌ട്ര യാത്രകൾ നടത്തുന്നത്.എട്ട് വർഷത്തിനിടയിൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74-ൽ നിന്ന് 141 ആയി ഉയർന്നിട്ടുണ്ടെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 220 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ 141 വിമാനത്താവളങ്ങളിൽ ഡൽഹി, കൊച്ചി വിമാനത്താവളങ്ങൾ കാർബൺ രഹിത വിമാനത്താവളങ്ങളാണ്.
വ്യോമയാന മേഖലയിൽ മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ആവശ്യകതയെകുറിച്ചും സിന്ധ്യ പറഞ്ഞു. കേവലം വിമാനങ്ങളും വിമാനത്താവളങ്ങളും മാത്രമാകരുത് വ്യോമയാന മേഖലയെന്നും വിമാനപറക്കൽ പരിശീലനങ്ങൾ, കാർഗോ, ഡ്രോണുകൾ തുടങ്ങിയവയുടെ വികസനവും ലക്ഷ്യം വെയ്‌ക്കുന്നതായും മന്ത്രി അറിയിച്ചു.
Comments