തിരുവനന്തപുരം: തെളിവുകൾ നിരത്തി വാർത്താ സമ്മേളനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചതിന് ചീഫ് സെക്രട്ടറി വി.പി. ജോയിയെ മുഖ്യമന്ത്രി പിണറായി വിജയൻ ശകാരിച്ചു. രാജ്ഭവനിൽ വിളിച്ച വാർത്താ സമ്മേളനത്തിന് തൊട്ടുമുമ്പാണ് ഗവർണറെ വി.പി. ജോയി സന്ദർശിച്ചത്. അനുനയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ആരിഫ് മുഹമ്മദ് ഖാനെ ചീഫ് സെക്രട്ടറി നേരിട്ടെത്തി കണ്ടത്. എന്നാൽ സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തലയൂരുകയാണ്. ആലോചനയില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നാണ് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
ഗവർണറെ അനുനയിപ്പിക്കാൻ ശ്രമിച്ചതോടെ മുഖ്യമന്ത്രിയ്ക്കെതിരെയും അദ്ദേഹത്തിന്റെ ചീഫ് സെക്രട്ടറി വി.പി. ജോയിയ്ക്കെതിരെയും വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് വി.പി. ജോയി അനുനയത്തിന് ശ്രമിച്ചതെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെയാണ് പിണറായി വിജയൻ ചീഫ് സെക്രട്ടറിയെ ശകാരിച്ചിരിക്കുന്നത്. തന്നോട് ആലോചിക്കാതെയുള്ള നീക്കമാണ് ചീഫ് സെക്രട്ടറി വി.പി. ജോയി നടത്തിയെതെന്ന് തെളിയിക്കുന്നതിനാണ് ഈ നീക്കം.
കഴിഞ്ഞ ദിവസം രാവിലെ 11.45-നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താ സമ്മേളനം. ഇതിന് തൊട്ടുമുമ്പാണ് ചീഫ് സെക്രട്ടറി വി.പി. ജോയ് ഔദ്യോഗിക വാഹനത്തിൽ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. ഇത് സർക്കാരിന്റെ അവസാനത്തെ അനുനയ നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു. ഇത്തരം ഒരു നീക്കത്തിന് പിന്നിലുള്ള കാരണം ഗവർണർ ചോദിച്ചപ്പോൾ മകളുടെ കല്യാണം ക്ഷണിക്കാൻ വന്നതെന്നാണ് ചീഫ് സെക്രട്ടറി വിശദീകരണം നൽകിയത്.
Comments