മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോര് മുറുകുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെയും മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും അനുയായികൾ തമ്മിൽ ഏറ്റുമുട്ടി. പ്രാദേശിക പാർട്ടി ഓഫീസിനെ ചൊല്ലി എംപി രാജൻ വിചാരെ, താക്കറെയുടെ ക്യാമ്പിൽ നിന്നുള്ള ജില്ലാ പ്രസിഡന്റ് കേദാർ ദിഗെ, മുൻ മേയറും ഷിൻഡെ ക്യാമ്പിന്റെ വക്താവുമായ നരേഷ് മഹസ്കെ എന്നിവരാണ് ഏറ്റുമുട്ടിയത്. താനെയിൽ വച്ചാണ് സംഭവം ഉണ്ടായത്.
പാർട്ടി ഓഫീസിൽ സ്ഥാപിച്ചിരുന്ന ഒരു പോസ്റ്റർ താക്കറെയുടെ വിഭാഗത്തിൽപ്പെട്ടവർ നീക്കം ചെയ്തിരുന്നു . പിന്നാലെ ഷിൻഡെ ക്യാമ്പിലെ അംഗങ്ങൾ പകരം പോസ്റ്റർ സ്ഥാപിച്ചു. ഇതിനിടെയാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായത്. സംഘർത്തെ തുടർന്ന് പാർട്ടി ഓഫീസ് പോലീസ് പൂട്ടി.
ഈ മാസം ഇത് രണ്ടാം തവണയാണ് താക്കറെ വിഭാഗത്തിലെ പാർട്ടി പ്രവർത്തകരും ഷിൻഡെയുടെ ക്യാമ്പും തമ്മിൽ സംഘർഷം ഉണ്ടാകുന്നത്. സെപ്തംബർ 11 ന് ഗണേഷ ഉത്സവ ഘോഷയാത്രയ്ക്കിടെയാണ് ആദ്യം ഇരുവിഭാഗവും ഏറ്റു മുട്ടിയത്. അന്ന് അഞ്ച് താക്കറെ വിഭാഗത്തിലെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെ ജൂൺ 21 നും താക്കറയ്ക്കെതിരെ ഷിൻഡെയും 32 എംഎൽഎമാരും പ്രതിഷേധം നടത്തിയിരുന്നു.
Comments