ന്യൂഡൽഹി: ഭാരതത്തിലെ ബ്രിട്ടീഷ് അടിമത്തത്തിന്റെ ഭൂതകാല ഓർമ്മകൾ തുടച്ചുനീക്കുന്നത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് കേന്ദ്രസർക്കാർ. സൈന്യത്തിലെ ആചാരങ്ങളും സമ്പ്രദായങ്ങളും നിയന്ത്രണങ്ങളും നയങ്ങളും അവലോകനം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചു.യൂണിറ്റുകളുടെയും റെജിമെന്റുകളുടെയും പേരുകളും അവലോകനം ചെയ്യും.
ഓണററി കമ്മീഷനുകളുടെ ഗ്രാന്റ്, റിട്രീറ്റ്, റെജിമെന്റ് സംവിധാനം തുടങ്ങിയ ചടങ്ങുകളും സൈന്യം അവലോകനം ചെയ്യും. പ്രാചീനവും ഫലപ്രദമല്ലാത്തതുമായ സമ്പ്രദായങ്ങളിൽ നിന്ന് മാറേണ്ടത് അത്യാവശ്യമാണെന്ന് സൈന്യം പ്രസ്താവനയിൽ പറയുന്നു.
ബ്രിട്ടീഷ് ഭരണത്തിലും മുൻപും തുടങ്ങിവെച്ച ആചാരങ്ങൾ,പട്ടാള യൂണിഫോം,നിയന്ത്രണങ്ങൾ,നിയമങ്ങൾ,നയങ്ങൾ,യൂണിറ്റ് സ്ഥാപനങ്ങൾ,ചില യൂണിറ്റുകളുടെ ഇംഗ്ലീഷ് പേരുകളും അവയുടെ പുനർനാമകരണവും,റോഡുകൾ,പാർക്കുകൾ എന്നിവയെല്ലാം അവലോകനത്തിന് വിധേയമാക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയിലെ ചില പ്രദേശങ്ങളെ അടിച്ചമർത്താനായി നൽകിയ യുദ്ധബഹുമതികളും പരിശോധനയ്ക്ക് വിധേയമാക്കും. പ്രധാനമന്ത്രി ജനങ്ങളോട് പിന്തുടരാൻ നിർദ്ദേശിച്ച അഞ്ച് പ്രതിജ്ഞകൾക്ക് അനുസൃതമായി ദേശീയ വികാരവുമായി പൊരുത്തപ്പെടുന്നതിന് ഈ പൈതൃക സമ്പ്രദായങ്ങളും അവലോകനം ചെയ്യേണ്ടതുണ്ടെന്ന് സൈന്യം വ്യക്തമാക്കി.
ബ്രിട്ടീഷ് ഭരണത്തിന്റെ ഓർമ്മകൾ തുടച്ചുനീക്കുന്നതിനായി നേരത്തെ കേന്ദ്രസർക്കാർ രാജ്പഥിന്റെ പേര് കർമ്മപഥ് എന്നാക്കിയും നാവികസേനയുടെ പതാകയിൽ മാറ്റം വരുത്തിയും ദേശീയതയ്ക്കൊപ്പം നിന്നിരുന്നു.
Comments