ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയ രാജസ്ഥാൻ സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി കോടതി. സർഫറാസ് എന്ന യുവാവിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. യോഗി ആദിത്യനാഥിനെ ബോംബ് ഉപയോഗിച്ച് കത്തിച്ച് കളയുമെന്നായിരുന്നു ഇയാളുടെ ഭീഷണി. പോലീസ് ഹെൽപ്പ് ലൈനിന്റെ വാട്സ്ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ മാസം 12ാം തിയതിയാണ് ഇയാൾ പിടിയിലാകുന്നത്. പ്രത്യേക ജഡ്ജി ഡോ.അവ്നിഷ് കുമാറാണ് കേസ് പരിഗണിച്ചത്. ദേശീയ, പൊതു സുരക്ഷയുമായും സൈബർ സുരക്ഷയുമായും ബന്ധപ്പെട്ട വിഷയമായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്. അതിനാൽ സർഫറാസിന് ജാമ്യത്തിന് അർഹത ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ആളുകളുടെ മനസ്സിൽ ഭയം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർഫറാസ് തന്റെ ബന്ധുവായ ഷാഹിദിന്റെ പേരിൽ വാട്സ്ആപ്പിലേക്ക് സന്ദേശം അയച്ചതെന്നും കോടതി പറഞ്ഞു.
Comments