മലപ്പുറം: മയക്കു മരുന്ന് കേസുകളിൽ പിടിയിലായ പ്രതികളുടെ വസ്തു വകകൾ പോലീസ് കണ്ടുകെട്ടി . ലഹരി കടത്തുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇവരുടെ 5 കാറുകളും ഏഴര സെന്റ് സ്ഥലവുമാണ് കണ്ടുകെട്ടിയതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ മാരക ലഹരി മരുന്നുകൾ ഇവർ നിരവധി തവണ സംസ്ഥാനത്തെ പലയിടങ്ങളിലായി വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറയുന്നു. ഏറെ നാളായി അന്വേഷണ സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. 52 ഗ്രാം എംഡിഎംഎയുമായി പിടിച്ച കേസിൽ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫിയുടെ റെനോൾട്ട് നിസ്സാൻ കാറും, മലപ്പുറം ഇരുമ്പഴി അബ്ദുൽ ജാബിറിന്റെ മാരുതി സെലേറിയോ കാറും മറ്റ് സ്വത്ത് വകകളും കണ്ടു കെട്ടി.
2020ൽ അബ്ദുൽ ജാബിറിൽ നിന്നും 318 കിലോ കഞ്ചാവ് മലപ്പുറം പോലീസ് പിടികൂടിയിരുന്നു. 2021ൽ 20 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് ചോക്കാട് സ്വദേശി ജിതിന്റെ ഏഴ് സെന്റ് സ്ഥലവും മൂന്ന് കാറുകളുമാണ് കണ്ടുകെട്ടിയത്. സ്വത്ത് വകകൾ കണ്ടു കെട്ടിയ നടപടി മദ്രാസിലെ എൻഡിപിഎസ് കോമ്പിറ്റൻറ് അതോറിറ്റി ശരി വെച്ചു. ജില്ലയിൽ മയക്കുമരുന്ന് കേസുകളുമായി ബന്ധമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ശക്തമായ നടപടികൾ തുടരുമെന്നും പോലീസ് മേധാവി പറഞ്ഞു.
Comments