ന്യൂഡൽഹി: വഞ്ചന, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ ശേഖരിക്കുന്ന കെവൈസിയിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഉപഭോക്താവിന്റെ വിവരങ്ങൾ ഒറ്റ തവണ കൊടുക്കുന്ന തരത്തിലാക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഏത് തരത്തിലുള്ള സാമ്പത്തിക ഇടപാട് നടത്തുന്നതിനും ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ പങ്കുവെയ്ക്കണം. ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളിൽ ഇടപാടുകൾ നടത്തുന്നവർ വ്യക്തി വിവരങ്ങളും വീണ്ടും കൈമാറണം. ഇത് ലളിതമാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഒരു ഉപഭോക്താവ് കെവൈസി നൽകി കഴിഞ്ഞാൽ അത് വിവിധ ആവശ്യങ്ങൾക്കായി വിവിധ സമയങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ കഴിയും. ഇത്തരത്തിൽ പൊതുവായി കെവൈസി നിലവിൽ വരുന്നതോടെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും പുതിയ നിക്ഷേപം ആരംഭിക്കുന്നതും എളുപ്പമാകുമെന്നും മന്ത്രി പറഞ്ഞു.
ജൂലൈ മാസത്തിൽ 6.28 ബില്യൺ ഡിജിറ്റൽ ഇടപാടുകളാണ് രാജ്യത്ത് നടന്നത്.ഇതുവഴി ഇടപാടുകളുടെ മൂല്യം 10.62 ലക്ഷം കോടി രൂപ കടന്നതായും ധനമന്ത്രി പറഞ്ഞു . കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 46 ബില്യണിലധികം ഇടപാടുകളാണ് നടന്നത്.84.17 ലക്ഷം കോടി രൂപ ലാഭവിഹിതമായി ലഭിച്ചിരുന്നു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ പ്രതിദിനം ഒരു ബില്യൺ ഡിജിറ്റൽ ഇടപാടുകൾ നടത്തുകയാണ് ലക്ഷ്യം.
Comments