ന്യൂഡൽഹി: യുകെയിലും കാനഡയിലും ഹിന്ദുമതചിഹ്നങ്ങൾക്ക് നേരെ തുടരെയുണ്ടാകുന്ന ആക്രമണവും ഖാലിസ്ഥാനികളുടെ പ്രതിഷേധവും ശക്തമായി നിരീക്ഷിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈന്ദവക്ഷേത്രങ്ങൾക്ക് നേരെയും ഹിന്ദുമത ചിഹ്നങ്ങൾക്ക് നേരെയും മതമൗലികവാദികൾ അക്രമം അഴിച്ചുവിട്ടിരുന്നു. രണ്ട് ക്ഷേത്രങ്ങൾക്ക് നേരെയാണ് മതമൗലികവാദികൾ അക്രമം അഴിച്ച് വിട്ടത്.
കാനഡയിൽ ഖാലിസ്ഥാനെ പിന്തുണച്ച് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടത്തിയിരുന്നു.സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടനയുടെ ആഹ്വാനം അനുസരിച്ചാണ് പ്രത്യേക സിഖ് രാജ്യമെന്ന റഫറണ്ടത്തിനായി വോട്ടിംഗ് നടന്നത്. സിഖ് ഭീകരരുടെ നീക്കത്തിൽ കാനഡ ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതും ഇന്ത്യ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യുകെയിലെയും കാനഡയിലെയും ഈ സംഭവ വികാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.ഇരു രാജ്യങ്ങളിലെയും ഇന്ത്യാ വിരുദ്ധപ്രതിഷേധങ്ങൾക്കെതിരെയും നീക്കങ്ങൾക്കെതിരെയും ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
ഖാലിസ്ഥാൻ ഭീകരരുടെ ഹിതപരിശോധനയുമായി ബന്ധപ്പെട്ട് ഇത് വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കാനഡയിലേക്ക് മൂന്ന് നയതന്ത്ര സന്ദേശങ്ങളാണ് അയച്ചത്. കാനഡ ഇന്ത്യയുടെപരമാധികാരത്തെ മാനിക്കുന്നുവെന്നും ഖാലിസ്ഥാനികളുടെ ജനഹിത പരിശോധനയെ അംഗീകരിക്കുന്നില്ലെന്നും ട്രൂഡോ സർക്കാർ സെപ്തംബർ 16-ന് നരേന്ദ്ര മോദി സർക്കാരിന് മറുപടി നൽകി. കാനഡയിൽ വ്യക്തികൾക്ക് ഒത്തുകൂടാനും സമാധാനപരമായും നിയമപരമായും അങ്ങനെ ചെയ്യുന്നിടത്തോളം കാലം അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അവകാശമുണ്ടെന്ന് കൂട്ടിച്ചേർത്തു.
ഇന്ത്യാ വിരുദ്ധ സിഖ് തീവ്രവാദികൾക്കെതിരെ നടപടിയെടുക്കാത്തത് അവരുടെ പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് യുകെ, കാനഡ യുഎസ് എന്നീ രാജ്യങ്ങളോട് ഇന്ത്യ വളരെ വ്യക്തമായി വ്യക്തമാക്കിയിട്ടുണ്ട്.
Comments