തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുൻപിലിട്ട് ആമച്ചൽ സ്വദേശി പ്രേമനനെ മർദ്ദിച്ച സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് നാല് പേർക്കുമെതിരെ നടപടി.
സംഭവവുമായി ബന്ധപ്പെട്ട് രേഷ്മയുടെ സുഹൃത്ത് അഖിലയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്താൻ പോലീസ് തീരുമാനിച്ചത്. നേരത്തെ പ്രതികൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകൾ ചുമത്തി കേസ് എടുത്തതിൽ പോലീസിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
ഇന്നലെ രാവിലെയോടെയായിരുന്നു കൺസഷൻ ആവശ്യപ്പെട്ട് സ്റ്റാൻഡിൽ എത്തിയ പ്രേമനനെ സിഐടിയു പ്രവർത്തകർ കൂടിയായ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചത്. പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ രേഷ്മയെയും തള്ളി താഴെയിടുകയായിരുന്നു. സംഭവത്തിൽ നാല് ജീവനക്കാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Comments