ഇടുക്കി: ആൾതാമസം ഇല്ലാത്ത സ്ഥലത്ത് കഞ്ചാവ് കുഴിച്ചിട്ട് ആവശ്യക്കാരെത്തുമ്പോൾ മാന്തി നൽകിയിരുന്നയാൾ പോലീസിന്റെ വലയിൽ. അടിമാലി മാങ്കടവ് സ്വദേശി ഷിബു കുര്യാക്കോസിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. നർക്കോട്ടിക് എൻഫോഴ്‌സമെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും 2.200 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ഇ ഷൈബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. രണ്ടാം പ്രതി മാങ്കടവ് പെരുമാപ്പറമ്പിൽ വീട്ടിൽ ഷൈബി ഓടി രക്ഷപെട്ടു.കഴിഞ്ഞ ആഴ്ച പ്രദേശത്ത് നിന്നും ഒരു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. ഈ കേസിലെ രണ്ടാം പ്രതി ആയ ഷൈബി ഷിബുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീണ്ടും കഞ്ചാവ് കണ്ടെത്തിയത്. പോലീസ് സംഘത്തെ കണ്ട് നായ കുരച്ചതോടെ ഷൈബി രക്ഷപ്പെടുകയായിരുന്നു.
ആൾതാമസം കുറവുള്ള ഈ പ്രദേശത്ത് കഞ്ചാവ് എത്തിച്ച് പറമ്പിൽ കുഴിച്ചിട്ട് ആവശ്യക്കാർ എത്തുമ്പോൾ നൽകുന്ന രീതിയാണ് പ്രതികൾ സ്വീകരിച്ചിരുന്നത്.വിവിധ കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയാണ് രക്ഷപ്പെട്ട ഷൈബി. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Comments