മലപ്പുറം : കഴിഞ്ഞ ഒന്നര മാസത്തിനിടെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട് പോലീസ്. തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയ പ്രതിയുടെ ഫോട്ടോയാണ് പുറത്ത് വിട്ടത്. എടപ്പാൾ സ്വദേശി കണ്ടനകം വീട്ടിൽ സജീഷിന്റെ ഫോട്ടോയാണ് പുറത്ത് വിട്ടിരിക്കുന്നത്. പാണമ്പ്ര വടക്കേത്തൊടി സുബ്രഹ്മണ്യ ക്ഷേത്രം, ചൊവ്വയിൽ ശിവക്ഷേത്രം, കളത്തിങ്ങൽ ഭഗവതി ക്ഷേത്രം ,പള്ളിക്കൽ കാവ് ഭഗവതി ക്ഷേത്രം നെടുങ്ങോട്ട്മാട് വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇവിടങ്ങളിൽ എല്ലാം മോഷണം നടത്തിയത് ഒരേയാളാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
മോഷണ സ്ഥലങ്ങളിൽ നിന്നും ഇയാളുടെ വിരൽ അടയാളമാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ മറ്റൊരു മോഷണക്കേസിൽ ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ മോഷണങ്ങൾ നടത്തിയിരിക്കുന്നത്. മോഷ്ടിച്ച ബൈക്കുകളാണ് പ്രതി ഉപയോഗിച്ചിരുന്നത്. ആവശ്യം കഴിഞ്ഞ ശേഷം ഇവ ഉപേക്ഷിച്ച് കടന്നു കളയുകയാണ് പതിവ്.
മോഷണം നടന്ന ക്ഷേത്ര പരിസരങ്ങളിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിന്നും ചില്ലറ നാണയങ്ങൾ കൈമാറുന്ന സ്ഥലങ്ങൾ കണ്ടെത്തി പ്രതിയെ കണ്ടുപിടിക്കാനാണ് നിലവിൽ ഉദ്യോഗസ്ഥരുടെ ശ്രമം. ഇതിന് പുറമെ ഇടിമുഴിക്കലിൽ നിന്നും പ്രതി മോഷ്ടിച്ച ബൈക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രതിക്കായി ജില്ലയിലാകെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ് . ഇയാളെ തിരിച്ചറിയുന്നവർ പോലീസിനെ വിവരമറിയിക്കണമെന്ന് തേഞ്ഞിപ്പാലം എസ്എച്ച്ഒ കെ.ഒ പ്രദീപ് പറഞ്ഞു. രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Comments