മുംബൈ: മഹാരാഷ്ട്രയിൽ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ഗഡ്ചിരോളി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്ന രാംസായ് ജഗ്ദോ കുജുർ, ഇറപ്പ് നരംഗോ പല്ലോ എന്നിവരാണ് കീഴടങ്ങിയത്. കീഴടങ്ങുന്ന ഭീകരർക്ക് സർക്കാർ നൽകുന്ന സേവനങ്ങളിൽ ആകൃഷ്ടരായാണ് ഇരുവരും ഭീകരവാദം അവസാനിപ്പിച്ചത്.
ഗഡ്ചിരോളി പോലീസ് സ്റ്റേഷനിൽ ആയുധങ്ങളുമായി എത്തിയാണ് ഇരുവരും കീഴടങ്ങിയത്. ഇരുവർക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പോലീസ് അറിയിച്ചു.
2009 ലാണ് ഇരുവരും കമ്യൂണിസ്റ്റ് ഭീകരവാദം സ്വീകരിക്കുന്നത്. കസൻസൂർ സംഘത്തിൽ ചേർന്നായിരുന്നു തുടക്കം. ഗഡ്ചിരോളി കേന്ദ്രീകരിച്ചായിരുന്നു ഇരുവരും പ്രവർത്തിച്ചിരുന്നത്. സിആർപിഎഫ് ജവാൻ വീരമൃത്യുവരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഏറ്റുമുട്ടലിൽ പ്രതിയാണ് രാംസായ്. നരംഗോയ്ക്കെതിരെയും നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. 2015 ൽ മൗജ കുണ്ടലയിൽ സുരക്ഷാ സേനയെ ആക്രമിച്ച കേസിൽ പ്രധാന പ്രതിയാണ് നരംഗോ. ഇരുവരുടെയും തലകൾക്ക് മൂന്ന് ലക്ഷം രൂപ വീതമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.
2019 മുതൽ 2022വരെയുള്ള കാലയളവിൽ 51 കമ്യൂണിസ്റ്റ് ഭീകരരാണ് കീഴടങ്ങിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഭീകരർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും പോലീസ് നൽകിവരുന്നുണ്ട്. കമ്യൂണിസ്റ്റ് ഭീകരരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും പോലീസ് വ്യക്തമാക്കി.
Comments