തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പുതിയ ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവനിൽ നടന്ന ഗവർണറുടെ വാർത്താ സമ്മേളനം രാജ്യത്ത് തന്നെ അസാധാരണമായ സംഭവമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിന്നു പറയേണ്ടത് ഗവർണർ ഇരുന്നു പറഞ്ഞു. സർക്കാരും ഗവർണറും തമ്മിലുള്ള ആശയവിനിമയത്തിന് നിയതമായ മാർഗങ്ങളുണ്ട്. അങ്ങനെയുള്ള മാർഗങ്ങളിലൂടെ വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാം എന്നും അതിനു പകരം പരസ്യ നിലപാട് എടുക്കുന്നത് ശരിയല്ല എന്നും മുഖ്യമന്ത്രി ആരോപിച്ചു.
രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഗവർണറാണ് സംസ്ഥാനത്തിന്റ ഭരണഘടനാ തലവൻ. മന്ത്രിസഭയുടെ സഹായത്തിലും ഉപദേശത്തിലും വേണം ഗവർണർ പ്രവർത്തിക്കാൻ. ഗവർണർ ഒപ്പിട്ടിരിക്കുന്ന നിയമത്തിന്റെ ഉത്തരവാദിത്ത്വം സർക്കാരിന്റേതാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് ഒരു അവകാശവും ഇല്ല എന്നും മുഖ്യമന്ത്രി അവകാശവാദം ഉന്നയിക്കുന്നു. സജീവ രാഷട്രീയത്തിൽ പ്രവർത്തിക്കാത്ത, ഭരണപാർട്ടിയിൽ അംഗമല്ലാത്ത ആളാകണം ഗവർണർ. കേന്ദ്രത്തിന്റെ ഏജന്റായി ഗവർണർ പ്രവർത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഗവർണർ പ്രശംസിക്കുകയും സ്നേഹം വാരികോരി നൽകുകയും ചെയ്തത് ആർഎസ്എസിനാണ്. താൻ ആർഎസ്എസ് പിന്തുണയുള്ള ആളാണെന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് ഗവർണർ വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ഗവർണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നാണ് ഗവർണർ പറയുന്നത്. അദ്ദേഹം മന്ത്രിയായിരുന്ന വിപി സിംഗ് സർക്കാരിനെ വലിച്ച് താഴെയിട്ട ആർഎസ്എസുമായി ബന്ധം പണ്ടുമുതലെ പുലർത്തിയിരുന്നു എന്നാണ് ഗവർണർ പറയുന്നത്. ആർഎസ്എസിനോട് കേരളത്തിലെ ജനങ്ങൾക്കും ഇടതുപക്ഷ പ്രസ്ഥനങ്ങൾക്കും കൃത്യമായ നിലപാട് ഉണ്ടെന്നും, ആർഎസ്എസിനെ പ്രകീർത്തിക്കുന്നത് ആർക്കും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വാദിച്ചു.
Comments