ശ്രീനഗർ : പി.ഡി.പി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയെ രൂക്ഷമായി വിമർശിച്ച് നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ സ്കൂളുകളിൽ ഭജന ചൊല്ലിയതിനെ കുറിച്ചുള്ള മെഹബൂബയുടെ അവകാശവാദത്തിനെതിരെയാണ് ഫാറൂഖ് വിമർശിച്ചത്. ഒപ്പം കുട്ടികൾ രഘുപതി രാഘവ് രാജാ റാം എന്ന ഹൈന്ദവ ശ്ലോകം ആലപിക്കുന്നതിനെക്കുറിച്ചുള്ള മെഹബൂബയുടെ വാദങ്ങളെയും അദ്ദേഹം നിരസിച്ചു.
ഭജന ചൊല്ലിയാൽ ഒരാൾ ഹിന്ദുവാകുന്നില്ല. ഞാനും ഭജന ചെല്ലാറുണ്ട്. ഒരു ഹിന്ദു അജ്മീർ ഷരീഫ് ദർഗ സന്ദർശിച്ചാൽ അയാൾ മുസ്ലീമായി മാറുമോ എന്നും അദ്ദേഹം ചോദിച്ചു. പ്രദേശത്തെ സ്കൂളുകളെ രാഷ്ട്രീയ ഉപകരണമായി മെഹബൂബ ഉപയോഗിക്കുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വളർന്നു വരുന്ന യുവ തലമുറയുടെ മനസ്സിൽ മുഫ്തി വിഷം കുത്തി വെയ്ക്കുകയാണെന്ന് ജമ്മു കശ്മീർ ബിജെപി അദ്ധ്യക്ഷൻ രവീന്ദർ റെയ്ന പറഞ്ഞു.
അതേസമയം മുഫ്തിയുടെ ആരോപണങ്ങൾ കശ്മീർ വിദ്യഭ്യാസ വകുപ്പ് തള്ളിയിരുന്നു. സ്കൂളുകളിൽ ഭജനകൾ പാടണമെന്ന് കുട്ടികളോട് നിർദ്ദേശിച്ചത് ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായാമെന്ന് വിദ്യഭ്യാസ വകുപ്പ് അറിയിച്ചു. രാഷ്ട്രപിതാവിന്റെ 153-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രഘുപതി രാഘവ് എന്ന ഗാനമാണ് വിദ്യാർത്ഥികൾ ആലപിച്ചത്. ദണ്ഡിയാത്രയിൽ അണികളിൽ ആവേശം പകരാനായി ഗാന്ധിജി തിരഞ്ഞെടുത്തതാണ് ഈ ഭജനയെന്നും വകുപ്പ് വ്യക്തമാക്കുന്നു.
സൗത്ത് കശ്മീരിലെ കുൽഗാമിലെ സർക്കാർ ഹൈസ്കൂളിലെ കുട്ടികളാണ് ഗാന്ധി ദർശൻ ഗീതങ്ങളിലൂടെ ജനപ്രിയമായ ഭജന ആലപിച്ചത്. ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മെഹബൂബയുടെ വിമർശനം. മതപണ്ഡിതരെ ജയിലിലടയ്ക്കുകയും ജമാ മസ്ജിദുകൾ അടച്ചുപൂട്ടുകയും ചെയ്യുന്ന കേന്ദ്രസർക്കാർ കശ്മീരിൽ നടപ്പിലാക്കുന്ന യഥാർത്ഥ ഹിന്ദുത്വ അജൻഡയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് ആയിരുന്നു മെഹബൂബയുടെ ആരോപണം. ബദൽ ജമ്മുകശ്മീരിന് നൽകേണ്ടി വരുന്ന വിലയാണിതെന്നും യുഎപിഎയെയും പൊതുസുരക്ഷാ നിയമത്തെയും ശക്തമായി നിരസിക്കുന്നതായും മെഹബൂബ ട്വിറ്ററിൽ കുറിച്ചിരുന്നു.
Comments