തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിസി ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തിപരമായി ഇടപെടുന്നുവെന്നും നിയമനത്തിനായി തന്നോട് ആവശ്യപ്പെടുന്നുവെന്നും ഗവർണർ തുറന്നു പറഞ്ഞിരുന്നു. ഗവർണറുടെ ഈ ആരോപണങ്ങൾക്കാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയിരിക്കുന്നത്.
എന്തെങ്കിലും ആനുകൂല്യം നേടാൻ ആരുടെയും പിന്നാലെ പോകുന്നയാളല്ല താൻ. ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവകാശാല ഭരണഘടന അനുസരിച്ച് ചട്ടപ്രകാരമാണ് വൈസ് ചാൻസലർ നിയമനം നടന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. നിയമനം ഹൈക്കോടതി അംഗീകരിച്ചതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗോപിനാഥ് രവീന്ദ്രനോട് സംഘപരിവാറിന് പണ്ട് മുതൽക്കെ അനിഷ്ടം ഉണ്ടെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.
സർവ്വകലാശാലകളിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. സംഘപരിവാർ ബന്ധമുള്ള ആളുകളെ വിസി ആക്കാനാണ് നീക്കം നടക്കുന്നതെന്നും മുഖ്യമന്ത്രി വാദിച്ചു. അതേസമയം, കണ്ണൂർ വിസിയുടെ നിയമനം അംഗീകരിക്കാൻ മുഖ്യമന്ത്രി തന്നോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്നാണ് ഗവർണർ ആരോപിച്ചത്. വിസി തന്റെ നാട്ടുകാരനാണെന്നും നിയമനം അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിന് ഉദാഹരണമായി മൂന്ന് കത്തുകളും ഗവർണർ പുറത്തു വിട്ടിരുന്നു.
Comments