ലണ്ടൻ: ഇംഗ്ലണ്ടിലെ ലെസ്റ്ററിലും ബർമിംഗ്ഹാമിലും ഹിന്ദുക്കൾക്കു നേരെ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന അക്രമങ്ങൾക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് യുകെ പ്രധാനമന്ത്രി ലിസ് ട്രസിനോട് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ലെസ്റ്ററിലെ ഹിന്ദുക്കളെയും അവരുടെ ആരാധനാലയങ്ങളെയും സാംസ്കാരികവും മതപരവുമായ അവരുടെ ചിഹ്നങ്ങളെയും ഇസ്ലാമിക തീവ്രവാദികൾ ബോധപൂർവം ലക്ഷ്യമിടുകയാണെന്നും ഉടനടി നടപടി എടുക്കണമെന്നുമാണ് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. തീർത്തും ഏകപക്ഷീയവുമായ പ്രവർത്തനങ്ങളാണ് ഹിന്ദുക്കൾക്ക് നേരെ തീവ്രവാദികൾ നടത്തുന്നത്. അക്രമത്തിന് കാരണം ഹിന്ദുക്കളാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വിശ്വഹിന്ദു പരിഷത്ത് ചൂണ്ടിക്കാണിച്ചു.
ലെസ്റ്ററിലെ നിരവധി ഹിന്ദു ആരാധനാലയങ്ങൾക്കു നേരെ അക്രമം നടന്നു. നിരവധി ഹിന്ദുവിശ്വാസികൾ അക്രമിക്കപ്പെട്ടു. ബർമിംഗ്ഹാമിൽ വളരെ പ്രശസ്തമായ ഹിന്ദു മത സാംസ്കാരിക കേന്ദ്രത്തിന് സമീപം അക്രമാസക്തമായ പ്രതിഷേധം നടക്കുന്നുണ്ടെന്നും ഹിന്ദുക്കളുടെ മത ചിഹ്നങ്ങളും വിഗ്രഹങ്ങളും നീക്കം ചെയ്യണമെന്ന് തീവ്രവാദികൾ നിരന്തരം ഭീഷണി മുഴക്കുന്നുണ്ടെന്നും വിശ്വഹിന്ദു പരിഷത്ത് ചൂണ്ടിക്കാണിച്ചു. ഹിന്ദുക്കളുടെ നിരവധി വീടുകളാണ് തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തിരിക്കുന്നത്. സംഘർഷ ബാധിത പ്രദേശങ്ങളിൽ ഹിന്ദുക്കൾ അവരുടെ കുട്ടികളെ സ്കൂളുകളിൽ അയച്ചിട്ട് ദിവസങ്ങളായെന്നും പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിൽ പറയുന്നു.
നിയമം അനുസരിച്ച് സമാധാനമായി ജീവിക്കുന്നവരാണ് ഹിന്ദുസമൂഹം. യുകെയിലെ ജനസംഖ്യയുടെ 1.5% മാത്രമാണ് ഹിന്ദു സമൂഹം. സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും തങ്ങളെ ദത്തെടുത്ത യുകെ എന്ന മാതൃരാജ്യത്തിന് ഗണ്യമായ സംഭാവന നൽകിയവരാണ് അവർ. യുകെയിലെ ഹിന്ദുക്കളിൽ വലിയൊരു വിഭാഗം മറ്റുള്ളവർക്കും ജീവിതമാർഗം നൽകുന്നവരാണ്. ‘ഈ രാജ്യത്തെ ഹിന്ദുക്കൾ തങ്ങൾക്ക് കുടുംബത്തെ കുറിച്ച് മികച്ച പാഠങ്ങൾ പഠിപ്പിച്ചു, അത് ഞങ്ങൾ എല്ലായ്പ്പോഴും മനസ്സിൽ സൂക്ഷിക്കും. യുകെയുടെ വലിയ മുതൽക്കൂട്ടാണ് നിങ്ങൾ’ എന്ന് ഹിന്ദു സമൂഹത്തെപ്പറ്റി അന്തരിച്ച പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ പറഞ്ഞിട്ടുണ്ട്. അതിനാൽ സമാധാനപരമായി ജീവിക്കുന്ന ഹിന്ദു സമൂഹത്തിന് നേരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ലിസ് ട്രസിനോട് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
Comments