കോഴിക്കോട്: മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ നേതാക്കൾ മർദ്ദിച്ച കേസ് ദുർബലപ്പെടുത്താനുള്ള ശ്രമവുമായി ആശുപത്രി അധികൃതർ. സുരക്ഷാ ജീവനക്കാരനായ രവീന്ദ്ര പണിക്കരെ മർദ്ദനമേറ്റ് അവശനിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇപ്പോൾ മെഡിക്കൽ റിപ്പോർട്ടിൽ നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പറയുന്നത്.
രണ്ട് പേർ ചേർന്ന് രവീന്ദ്രപണിക്കരെ മർദിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. എന്നിട്ടും അക്കാര്യം എന്തുകൊണ്ട് രേഖപ്പെടുത്തിയില്ലെന്നത് സംശയം സൃഷ്ടിക്കുന്നു.എന്നാൽ മറ്റ് രണ്ട് ജീവനക്കാരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഒപി ചീട്ടിൽ നെഞ്ചുവേദനയെന്ന് രേഖപ്പെടുത്തിയത് പിന്നീട് രോഗി ആവശ്യപ്പെട്ടിട്ടും അധികൃതർ തിരുത്തിയില്ല. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് 12 ദിവസത്തിനുശേഷം അസ്ഥിരോഗവിഭാഗത്തിൽ ചികിത്സ തേടിയപ്പോഴാണ് മർദ്ദനമേറ്റ കാര്യം മെഡിക്കൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.
കേസ് അന്വേഷണത്തിൽ മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് സഹകരണം കിട്ടുന്നില്ലെന്ന് പോലീസും പരാതിപ്പെട്ടിരുന്നു. അക്രമം നടന്നിട്ട് 22 ദിവസം കഴിഞ്ഞെങ്കിലും മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.മൂന്നു വട്ടം പോയിരുന്നങ്കിലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ലെന്നാണ് പോലീസിന്റെ വിശദീകരണം. കേസ് ദുർബലപ്പെടുത്താൻ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് പോലീസിനും ശക്തമായ സമ്മർദ്ദമുണ്ട്.
Comments