ന്യൂയോർക്ക് : പാകിസ്താനെ പരിഹസിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറി ശ്രീനിവാസ് ഗോയിത്രു. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളക്കുറിച്ച് പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭുട്ടോയുടെ പരാമർശത്തെയാണ് ഇന്ത്യ പരിഹസിച്ചത്. ന്യൂനപക്ഷ അവകാശങ്ങളുടെ ഗുരുതരമായ ലംഘനം നടത്തുന്ന പാകിസ്താൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് ശ്രീനിവാസ് ഗോത്രു പറഞ്ഞു.
പാകിസ്താൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വെറും വിരോധാഭാസമാണ്. ന്യൂനപക്ഷ ആക്രമണങ്ങളുടെ റെക്കോർഡുകൾ മറയ്ക്കാൻ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് പോലും നിർത്തിയ ഒരു രാജ്യം, ഈ വിഷയം ഉയർത്തിപ്പിടിച്ചത് അത്ഭുതമാണ്. ലോകം കണ്ടിട്ടില്ലാത്ത ന്യൂനപക്ഷ അവകാശങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയ ഒരു നീണ്ട ചരിത്രമുണ്ട് പാകിസ്താന് എന്നും ഗോത്രു പറഞ്ഞു.
സിഖുകാർ, ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, അഹമ്മദികൾ എന്നിവർ പാകിസ്താനിൽ അവകാശങ്ങളുടെ ഗുരുതരമായ ലംഘനങ്ങളാണ് അനുഭവിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയും, നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരയാക്കുകയും ചെയ്യുന്നുണ്ട്.
പാകിസ്താൻ എന്ത് വിശ്വസിച്ചാലും എന്ത് ആഗ്രഹിച്ചാലും അത് നടക്കില്ലെന്നും ജമ്മു കശ്മീർ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാർക്ക് ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും വിനിയോഗിക്കുന്നതിന് അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാൻ ഞങ്ങൾ പാകിസ്താനോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments